കാഠ്‌മണ്ഡു: കാഠ്‌മണ്ഡുവിന് സമീപം മണ്ണിടിച്ചിലില്‍പ്പെട്ട ബസുകളിൽ നിന്നും മറ്റ് വാഹനങ്ങളിൽ നിന്നുമായി ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം 148 ആയി ഉയർന്നു. നിരവധി ആളുകളെ കാണാതായതായി അധികൃതർ അറിയിക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൂന്ന് ദിവസത്തെ കനത്ത മഴയ്ക്ക് ശേഷം ഇന്ന് (30-09-2024) കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനവും ശുചീകരണ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്‌ടങ്ങളുമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്നത്.
മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാഠ്‌മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തന്നെ തുടരുകയാണെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റിലെ (ICIMOD) കാലാവസ്ഥ പരിസ്ഥിതി വിദഗ്‌ധര്‍ അറിയിച്ചു.

വെള്ളിയാഴ്‌ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 64 പേരെ കാണാതായതായും 45 പേർക്ക് പരിക്കേറ്റതായും സായുധ പൊലീസ് സേന വൃത്തങ്ങൾ അറിയിച്ചു. കാഠ്‌മണ്ഡു താഴ്‌വരയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. 48 മരണങ്ങളാണ് ഇവിടെ ഉണ്ടായത്.
Also Read: വിയറ്റ്‌നാമില്‍ ആഞ്ഞടിച്ച് യാഗി; ചുഴലിക്കാറ്റില്‍ മരണം 200 ആയി
മഴക്കെടുതിയില്‍ 195 വീടുകളും എട്ട് പാലങ്ങളും തകർന്നു. 3100 പേരെ സുരക്ഷ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. 40-45 വർഷത്തിനിടെ കാഠ്‌മണ്ഡു താഴ്‌വരയിൽ ഇത്രയും മാരകമായി മഴക്കെടുതിയും വെള്ളപ്പൊക്കവും ഉണ്ടായിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.