മെക്‌സിക്കോ: പുറപ്പെടാൻ തയ്യാറായി നില്‍ക്കുന്ന വിമാനത്തിന്‍റെ എമർജൻസി വാതില്‍ തുറന്നാല്‍ എന്ത് സംഭവിക്കും. വലിയ അപകടത്തിന് വഴിയൊരുക്കുന്ന സംഭവമാണത്. എന്നാല്‍ കഴിഞ്ഞ ദിവസം വ്യാഴാഴ്‌ച (25/01/2024) മെക്‌സിക്കോ സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്തരമൊരു സംഭവമുണ്ടായി.
ടേക്ക് ഓഫിന് തയ്യാറെടുത്ത വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് തുറന്ന് ചിറകിലൂടെ നടന്ന് യാത്രക്കാരന്‍ പുറത്തിറങ്ങി. (A Man Opened Emergency Exit And Walked On Plane's Wing In Mexico Airport). എന്നാല്‍ സംഭവത്തില്‍ സഹയാത്രികർക്ക് പരാതിയുണ്ടായില്ല എന്നതാണ് കൗതുകകരമായ കാര്യം. അതിനൊരു കാരണമുണ്ട്... അതിങ്ങനെയാണ്...
രാവിലെ 8:45ന് യാത്ര തുടങ്ങേണ്ടിയിരുന്ന ഗ്വാട്ടിമാലയിലേക്കുള്ള എയ്‌റോമെക്‌സിക്കോ വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം യാത്ര തുടങ്ങാന്‍ മണിക്കൂറുകളോളം വൈകി. ആവശ്യമായ അറ്റകുറ്റപ്പണികൾക്കായി പൈലറ്റിന് ഗേറ്റിലേക്ക് മടങ്ങേണ്ടിയും വന്നു. ഈ സമയത്താണ് അസന്തുഷ്‌ടനായ യാത്രക്കാരന്‍ വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് തുറന്ന് ചിറകിലൂടെ നടന്ന് പുറത്തിറങ്ങിയത് (Other passengers support the man).
ഇയാളെ പിടികൂടി പൊലീസിന് കൈമാറിയതായി മെക്‌സിക്കോ സിറ്റി അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ തങ്ങളുടെ പ്രസ്‌താവനയിലൂടെ അറിയിച്ചു. എന്നാൽ പിടിയിലായ യാത്രക്കാരന് പിന്തുണയേകി സഹയാത്രക്കാര്‍ രംഗത്തെത്തി. വിമാനം നാല് മണിക്കൂറോളം വൈകിയെന്നും, വെന്‍റിലേഷനോ വെള്ളമോ ഇല്ലാതെ എയർലൈൻ ഉദ്യോഗസ്ഥര്‍ തങ്ങളെ മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മെക്‌സിക്കോ സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തിയത് (Mexico International Airport).
എയ്‌റോമെക്‌സിക്കോ വിമാനത്തിലെ 77 യാത്രക്കാരാണ് പിടിയിലായ യാത്രക്കാരന് അനുകൂലമായി പ്രസ്‌താവനയിൽ ഒപ്പിട്ടുനല്‍കിയത്. കാലതാമസവും, വായുസഞ്ചാരക്കുറവും യാത്രക്കാരുടെ ആരോഗ്യം അപകടത്തിലാക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ എല്ലാവരേയും സംരക്ഷിക്കാനാണ് അദ്ദേഹം പ്രവർത്തിച്ചതെന്നാണ് സഹയാത്രക്കാരുടെ വാദം.
ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള AM672 വിമാനം 4 മണിക്കൂറും, 56 മിനിറ്റും വൈകിയെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകൾ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങളില്‍ യാത്രക്കാര്‍ ചൂടുകൊണ്ട് അസ്വസ്ഥരായിരിക്കുന്നതും, ഫ്ലൈറ്റ് അറ്റന്‍ററിനോട് വെള്ളം ചോദിക്കുന്നതും വ്യക്തമാണ്.
അതേസമയം എമർജൻസി എക്‌സിറ്റ് തുറന്ന് ചിറകിലൂടെ നടന്ന് പുറത്തിറങ്ങിയ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നറിയിച്ച വിമാനത്താവള അധികൃതര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ വിസമ്മതിച്ചു.