ടോക്കിയോ (ജപ്പാന്‍) : 'ഓരോ രാത്രിയിലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ മനസില്‍ ഒന്നുമാത്രമായിരുന്നു, ഇതെന്‍റെ ജീവിതത്തിലെ അവസാന രാത്രിയാണ്...' പറയുമ്പോള്‍ നോവ അര്‍ഗമണിയുടെ കണ്ണില്‍ ഭയം വിട്ടുമാറിയിട്ടില്ല.
നോവ അര്‍ഗമണിയെ ലോകം മറന്നുകാണാന്‍ ഇടയില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ ജനതയുടെ പ്രതീകമായി മാറിയ അതേ 26കാരി. ഒരു മോട്ടോര്‍ ബൈക്കിന് പിന്നിലിരുന്ന് 'എന്നെ കൊല്ലരുതേ' എന്ന് അപേക്ഷിക്കുന്ന അര്‍ഗമണിയുടെ മുഖം സോഷ്യല്‍ മീഡിയയിലൂടെ ഏവരുടെയും കണ്ണ് നനയിച്ചതാണ്.
ടോക്കിയോയില്‍ ജി7 രാജ്യങ്ങളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ അര്‍ഗമണി വികാരാധീനയായി. 'ഞാന്‍ നിങ്ങള്‍ക്കൊപ്പം ഇരിക്കുന്ന ഈ ഒരു നിമിഷം എനിക്ക് അത്‌ഭുതമാണ്. എന്നെ ഹമാസില്‍ നിന്ന് രക്ഷപ്പെടുത്തിയ ആ സമയം വരെ ഞാന്‍ മരിക്കുമെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്'. ജപ്പാനില്‍ തന്‍റെ പിതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴും നോവ അര്‍ഗമണി ഹമാസ് ക്യാമ്പില്‍ നേരിട്ട അനുഭവം തുറന്നുപറഞ്ഞിരുന്നു.
ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരുന്ന സമയത്താണ് അര്‍ഗമണിയെ ഹമാസ് ബന്ദിയാക്കുന്നത്. ഒക്‌ടോബര്‍ ഏഴിന് ഒരു സംഗീതോത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന അര്‍ഗമണിയെ ഹമാസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അര്‍ഗമണിക്കൊപ്പം മറ്റുചിലരും അന്ന് ഹമാസ് പിടിയിലായി. അതില്‍ അര്‍ഗമണിയുടെ കാമുകന്‍ അവിനാഥന്‍ ഓറും ഉണ്ടായിരുന്നു. അര്‍ഗമണിയേയും അവിനാഥനെയും വെവ്വേറെ ക്യാമ്പുകളിലായിരുന്നു തടങ്കലിലാക്കിയിരുന്നത്.
'എന്‍റെ കാമുകന്‍ അവിനാഥന്‍, ഇപ്പോഴും അവിടെയുണ്ട്. വൈകാതെ തന്നെ എല്ലാവരെയും മോചിപ്പിക്കണം. ഇതിനോടകം നിരവധി ആളുകളെ നഷ്‌ടപ്പെട്ടു, ഇനിയും ആരെയും നഷ്‌ടപ്പെടുത്താന്‍ വയ്യ' -അര്‍ഗമണി പറഞ്ഞു.
ജൂണ്‍ എട്ടിന് ഗാസയിലെ നുസെറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് മറ്റ് മൂന്ന് പേര്‍ക്കൊപ്പം അര്‍ഗമണി മോചിപ്പിക്കപ്പെട്ടു. അല്‍മോഗ് മീര്‍ ജാന്‍ (22), ആന്ദ്രേ കോസ്‌ലോവ് (27), ഷലോമി സിവ് (41) എന്നിവരാണ് അര്‍ഗമണിയോടൊപ്പം മോചിപ്പിക്കപ്പെട്ടത്. ഇസ്രയേല്‍ പ്രത്യേക സേന നടത്തിയ റെയ്‌ഡിലാണ് ഇവരെ മോചിപ്പിച്ചത്.
തെക്കന്‍ ഗാസയിലെ തുരങ്കങ്ങളില്‍ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ചൊവ്വാഴ്‌ച (ഓഗസ്റ്റ് 9) ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ഇസ്രയേല്‍ സൈനിക നടപടിയിലാണ് ഇവരില്‍ ചിലര്‍ക്ക് ജീവന്‍ നഷ്‌ടമായതെന്നാണ് സൈന്യം പറഞ്ഞത്. അന്ന് ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 105 പേര്‍ ഇപ്പോഴും ഗാസ മുനമ്പിലെ ഹമാസ് ക്യാമ്പുകളില്‍ ഉണ്ടെന്നാണ് വിവരം. 34 പേര്‍ കൊല്ലപ്പെട്ടതായും സൈന്യം വ്യക്തമാക്കുന്നു.
Also Read: ഗാസയിൽ മരണം 40,000 കടന്നു; വെടിനിർത്താൻ ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷൻ