യുഎന്‍ : ഐക്യരാഷ്‌ട്ര സഭയില്‍ പൂര്‍ണ അംഗമാകാനുള്ള പലസ്‌തീന്‍റെ ശ്രമത്തെ പിന്തുണയ്‌ക്കുന്ന യുഎന്‍ജിഎ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ. വെള്ളിയാഴ്‌ചയാണ് (മെയ് 10) ഇതുസംബന്ധിച്ചുള്ള പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്‌തത്. ഇന്ത്യയുടേത് ഉള്‍പ്പടെ 143 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. അതേസമയം 9 പേര്‍ പ്രമേയത്തെ എതിര്‍ത്തു. 25 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്‌തു.
പ്രമേയത്തിന് അനുകൂല വോട്ടുകള്‍ ലഭിച്ചതോടെ സെപ്‌റ്റംബറില്‍ നടക്കാനിരിക്കുന്ന ജനറല്‍ അസംബ്ലിയുടെ 79ാമത് സെഷന്‍ മുതല്‍ പലസ്‌തീന് പ്രത്യേക അവകാശങ്ങളും അധിക അവകാശങ്ങളും പ്രാബല്യത്തില്‍ വരും. പ്ലീനറിയിലും ജനറൽ അസംബ്ലിയുടെ പ്രധാന കമ്മിറ്റികളിലും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടാനും യുഎൻ കോൺഫറൻസുകളിലും അന്താരാഷ്‌ട്ര കോൺഫറൻസുകളിലും പങ്കെടുക്കാനും അക്ഷരമാല ക്രമത്തില്‍ ഇരിക്കാനും ഉള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
വെള്ളിയാഴ്‌ച (മെയ് 10) രാവിലെയാണ് 193 അംഗ ജനറല്‍ അസംബ്ലി യുഎന്‍ജിഎ ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നത്. യുഎഇയാണ് പലസ്‌തീന് യുഎന്നില്‍ പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പ്രമേയം അവതരിച്ചത്. ഇതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തു. യുഎന്‍ ചാര്‍ട്ടറിന്‍റെ ആര്‍ട്ടിക്കിള്‍ 4 അനുസരിച്ച് പലസ്‌തീന് യുഎന്നില്‍ അംഗത്വത്തിന് അര്‍ഹതയുണ്ടെന്ന് പ്രമേയം നിര്‍ണയിച്ചു. വോട്ടെടുപ്പിന് പിന്നാലെ യുഎന്‍ഡിഎ ഹാളില്‍ കരഘോഷം മുഴങ്ങി.
1974ല്‍ പലസ്‌തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്‌ട്രമാണ് ഇന്ത്യ.1988ല്‍ പലസ്‌തീന്‍ എന്ന രാഷ്‌ട്രത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നുമാണ് ഇന്ത്യ. ഈ മാസം ആദ്യവും പലസ്‌തീന് യുഎന്നില്‍ അംഗത്വം ലഭിക്കാനായി ഇന്ത്യ പിന്തുണച്ചിരുന്നു. എന്നാല്‍ പലസ്‌തീനിന്‍റെ ഈ നീക്കം യുഎസ് തടഞ്ഞു.
യുഎസിന്‍റെ ഈ നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല സംഘടനയില്‍ അംഗമാകാനുള്ള ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കംബോയ് മെയ് ആദ്യവാരത്തില്‍ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരുന്നു.
യുഎന്‍ അംഗത്വത്തിനുള്ള പലസ്‌തീന്‍ അപേക്ഷ യുഎന്‍എസ്‌സിയിലെ വീറ്റോ കാരണം സുരക്ഷ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കംബോയ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ പലസ്‌തീന്‍റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നും പൂര്‍ണ അംഗത്വം ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലസ്‌തീന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്‌തത്.