ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണെന്നും, ഇതെല്ലാം പരിചിതമാണെന്നും സ്വര ഭാസ്‌കര്‍. മലയാള സിനിമയിലെ വനിത താരങ്ങളുടെ സംഘടനയായ വിമണ്‍ ഇൻ സിനിമാ കളക്‌ടീവിന് (ഡബ്ല്യുസിസി) അഗാധമായ നന്ദിയും പിന്തുണയും അറിയിക്കാനും സ്വര ഭാസ്‌കര്‍ മറന്നില്ല.
മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടുന്ന സമീപകാല ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു താരം. ഒരു നീണ്ട കുറിപ്പ് ഇൻസ്‌റ്റഗ്രാംമില്‍ പങ്കുവെക്കുകയായിരുന്നു താരം. കമ്മിറ്റിയുടെ കണ്ടെത്തലുകൾ വായിച്ച് തന്‍റെ 'ഹൃദയം തകർന്നു' എന്നാണ് സ്വര ഭാസ്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
'ഒടുവിൽ ഞാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് വായിക്കാൻ തുടങ്ങി. മറ്റെന്തിനേക്കാളും മുമ്പ്, ലൈംഗികാതിക്രമങ്ങൾക്കും അക്രമങ്ങൾക്കും എതിരെ നിരന്തരം ശബ്‌ദം ഉയർത്തുന്ന വിമണ്‍ ഇൻ സിനിമാ കളക്‌ടീവിലെ (ഡബ്ല്യുസിസി) ധീരരായ സ്ത്രീകൾക്ക് ആലിംഗനവും നന്ദിയും അറിയിക്കുന്നു. ഡബ്ല്യുസിസിയാണ് സിനിമയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ, ഒരു വിദഗ്‌ധ സമിതി പരിശോധിക്കണമെന്നും ഹേമ കമ്മിറ്റി പരിഹാരങ്ങൾ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടത്.
ലൈംഗിക പീഡനവും അക്രമവും അനുഭവിച്ച എല്ലാ സ്ത്രീകളും പരസ്‌പരം കൈകോർത്ത് പിടിച്ച് സാന്ത്വനമേകി. നിങ്ങളാണ് ഹീറോസ്. വലിയ അധികാര സ്ഥാനങ്ങളിലുള്ള ആളുകൾ ഇതിനകം ചെയ്യേണ്ട ജോലിയാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങളോട് ബഹുമാനവും ഐക്യദാർഢ്യവും.
കമ്മിറ്റിയുടെ കണ്ടെത്തലുകൾ വായിക്കുന്നത് ഹൃദയഭേദകമാണ്. പരിചിതമാണ് എന്നതിനാൽ തന്നെ, കൂടുതൽ ഹൃദയഭേദകമാണ്. റിപ്പോർട്ടുകളിലെ വിശദാംശങ്ങൾ അതുപോലെ ആണെന്നല്ല, എന്നാൽ സ്ത്രീകൾ സാക്ഷ്യപ്പെടുത്തിയ ആ സാഹചര്യം എല്ലാവർക്കും പരിചിതമാണ്.
ഷോബിസ് എല്ലായിപ്പോഴും പുരുഷ കേന്ദ്രീകൃത വ്യവസായമാണ്, പുരുഷാധിപത്യ ശക്തിയാണ് നിയന്ത്രിക്കുന്നത്. അതിന് തടസ്സം നിൽക്കുന്നത് ആരും ഇഷ്‌ടപ്പെടുന്നില്ല. തടസ്സപ്പെടുത്തുന്നയാൾ പറയുന്നത് ധാർമ്മികമായ ശരിയാണെങ്കിൽ പോലും.
ഷോബിസ് പുരുഷാധിപത്യം മാത്രമല്ല, അതിന് ഫ്യൂഡൽ സ്വഭാവവും ഉണ്ട്. വിജയികളായ അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളും അർദ്ധദൈവങ്ങളുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു, അവർ ചെയ്യുന്നതെന്തും ശരിയായി മാറുന്നു! ആരെങ്കിലും ശബ്‌ദം ഉയർത്തിയാൽ അവരെ 'പ്രശ്‌നമുണ്ടാക്കുന്നവർ' എന്ന് മുദ്രകുത്തുന്നു. നിശബ്‌ദതയാണ് കൺവെൻഷൻ. നിശബ്‌ദത പ്രായോഗികമാണ്, നിശബ്‌ദതയ്ക്ക് പ്രതിഫലം ലഭിക്കും.
ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നു. ഇങ്ങനെയാണ് ഷോബിസിലെ ലൈംഗികാതിക്രമം സാധാരണ നിലയില്‍ ആകുന്നത്. അധികാരത്തിന്‍റെ കടിഞ്ഞാൺ പിടിക്കുന്നവരാണ് ചട്ടക്കൂട് സൃഷ്‌ടിക്കുന്നത്. സ്ത്രീകൾക്ക് ജോലി വേണമെങ്കിൽ മറ്റ് വഴികളില്ല എന്ന അവസ്ഥ സൃഷ്‌ടിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ അനുഭവങ്ങൾ വിശദീകരിക്കുന്നു, പക്ഷേ അത് സൂപ്പർസ്‌റ്റാർ ദിലീപ് ആസൂത്രണം ചെയ്‌തതായി ആരോപിക്കപ്പെടുന്ന, ഒരു നടിയ്ക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിന്‍റെ ഭയാനകമായ കേസ് വന്നതുകൊണ്ടാണ്. ഡബ്ല്യുസിസിയിലെ ഈ സ്ത്രീകളും അവരുടെ അഭ്യുദയകാംക്ഷികളും അഭൂതപൂർവമായ എന്തെങ്കിലും ചെയ്‌ത് : നീതിയും തുല്യ പരിഗണനയും ആവശ്യപ്പെട്ട് അവർ ഒന്നിച്ചു.
ഇന്ത്യയിലെ മറ്റ് ഭാഷാ വ്യവസായങ്ങൾ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ടോ? നമുക്ക് ചുറ്റും ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കാത്തിടത്തോളം, നിലവിലുള്ള അധികാര ദുർവിനിയോഗത്തിന്‍റെ ആഘാതം ദുർബലരായവർ വഹിക്കുന്നത് തുടരും.