മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് സിനിമയാണ് 'മണിച്ചിത്രത്താഴ്'. പതിറ്റാണ്ടുകൾക്കിപ്പുറവും ആദ്യം കണ്ട അതേ പുതുമയോടെ പ്രേക്ഷകര്‍ ഇപ്പോഴും ഈ സിനിമ കാണുന്നു. ഫാസിലിന്‍റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴി'ൽ ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ 31 വർഷത്തിന് ശേഷം വീണ്ടും 'മണിച്ചിത്രത്താഴ്' ഒരു അത്ഭുതമായി ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്.
2024 ഫെബ്രുവരി അവസാനവാരം ഗായിക സുജാത ഫേസ്‌ബുക്കിൽ ഒരു പോസ്‌റ്റിട്ടു. 'മണിച്ചിത്രത്താഴ്' സിനിമ പ്രേമികൾക്ക് അത്ഭുതവും സന്തോഷവും പകർന്ന പോസ്‌റ്റായിരുന്നു ഇത്. എന്താണെന്നല്ലേ? മണിച്ചിത്രത്താഴിന്‍റെ ഗാനങ്ങൾ അടങ്ങിയ വിനൈൽ റൊക്കോർഡ് ഉടൻ വിപണിയിൽ എത്തുന്നു എന്നായിരുന്നു ആ പോസ്‌റ്റ്. 'നാളുകളേറെയായ കാത്തിരിപ്പിനൊടുവിൽ തെക്കിനിയിൽ നിന്നും നാഗവല്ലി വീണ്ടും പാടുകയായി...', സുജാത ഇങ്ങനെ കുറിച്ചു.
അതിപ്പോൾ യാഥാർഥ്യമായിരിക്കുന്നു, എച്ച്എംവി റെക്കോർഡ് പ്ലെയറിൽ മണിച്ചിത്രത്താഴിലെ പാട്ടുകൾ കേൾക്കുന്ന അനുഭൂതി കൗതുകകരം തന്നെ. സിനിമയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയ വിൽസൺ ഓഡിയോസിൽ നിന്നും അനുമതി വാങ്ങി തന്നെയാണ് ഡിസ്‌ക് പുറത്തിറക്കിയിരിക്കുന്നത്. വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്‌ത ഒരു ഡിസ്ക്കിന് 1800 രൂപയാണ് വില.
ഏതായാലും വിവരം സോഷ്യൽ മീഡിയയിലൂടെയും മറ്റും വൈറലായതോടെ ആവശ്യക്കാരുടെ എണ്ണവും കൂടി. ആകെ 500 ഡിസ്‌കുകൾ ആണ് പുറത്തിറക്കിയത്. വിപണിയിലെത്തി ഒരാഴ്‌ച തികയും മുമ്പ് തന്നെ എല്ലാം വിറ്റുപോയി! ഇനി വേണമെന്ന് തോന്നിയാലും കിട്ടുക അസംഭവ്യം. എത്രയൊക്കെ ലോകം പുരോഗമിച്ചാലും പഴമയുടെ സൗന്ദര്യം ആസ്വദിക്കാൻ മലയാളിക്ക് താത്പര്യമുണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇത്.
ഡിസ്‌ക് സ്വന്തമാക്കിയ ആരെങ്കിലും കേട്ടുകഴിഞ്ഞ് സോഷ്യൽ മീഡിയയിലൂടെ വിൽപ്പനയ്‌ക്ക് വച്ചാൽ മാത്രമേ ഇനി 'മണിച്ചിത്രത്താഴ്' എൽപി റെക്കോർഡ് സ്വന്തമാക്കാനാകൂ. ഇത്തരത്തിൽ വിനൈൽ ഡിസ്‌കുകൾ വിപണിയിൽ എത്തുന്നുണ്ടെന്ന് 'മണിച്ചിത്രത്താഴ്' നിർമ്മാതാവ് സ്വർഗാചിത്ര അപ്പച്ചനെ അറിയിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷത്തിലായി. ഏതെങ്കിലും ഒക്കെ രൂപത്തിലും ഭാവത്തിലും 'മണിച്ചിത്രത്താഴ്' എക്കാലവും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുന്നു എന്നതിൽ താൻ സന്തോഷവാനാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
സംഗീതപ്രേമിയായ അനിൽ രാജ് ആണ് സംരംഭത്തിന് പിന്നിൽ. 'ധ്വനി' എന്ന പേരിൽ ഒരു സംഗീത ശേഖരവും 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിന്‍റെ എവിഡിയും അദ്ദേഹം ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.