കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഈ വർഷം മുതൽ നാലുവർഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കും. അവസാന സെമസ്റ്റര്‍ റിസേർച്ചിന് ഇന്ത്യയിലെ ഏത് സർവകലാശാലയും വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് പുതിയ പരിഷ്‌കരണം. ഓണേഴ്‌സിന് 176 ക്രെഡിറ്റ് ലഭിക്കുന്നവർക്ക് നെറ്റ് എഴുതി ഗവേഷണത്തിലേക്ക് പോകാം.
കൂടാതെ 5 വർഷ പിജി കോഴ്‌സുകളും ഈ വർഷം ആരംഭിക്കും. ഫിസിക്കൽ സയൻസ്, ക്ലിനിക്കൽ സൈക്കോളജി, ആന്ത്രപ്പോളജി സയൻസ് തുടങ്ങിയ വിഷയങ്ങളിലാണ് 5 വർഷ പിജി കോഴ്‌സുകൾ ആരംഭിക്കുകയെന്നും വൈസ് ചാൻസലർ ബിജോയ് നന്ദൻ വ്യക്തമാക്കി. നിലവില്‍ യൂണിവേഴ്‌സിറ്റി പ്രോഗ്രാം പ്രവേശത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിലേത് പോലെ ഏകജാലക സംവിധാനം വഴി തന്നെയാണ് ഇത്തവണയും അപേക്ഷിക്കേണ്ടത്. 31ന് വൈകിട്ട് 5 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതുവരെ അപേക്ഷയിലെ തെറ്റുകൾ ഫീസില്ലാതെ തിരുത്താനാകും.
കമ്മ്യൂണിറ്റി മാനേജ്മെന്‍റ് സ്പോർട്‌സ് കോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വിദ്യാർഥികൾക്ക് 20 ഓപ്ഷൻ വരെ സെലക്‌ട് ചെയ്യാം.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസും അടയ്‌ക്കേണ്ടത് എസ്ബിഐ മുഖേനയാണ്. ജൂൺ 6ന് ഒന്നാം അലോട്ട്മെന്‍റും 14ന് രണ്ടാം അലോട്ട്മെന്‍റും നടക്കും. രണ്ടാം അലോട്ട്മെന്‍റിന് ശേഷം ലഭിക്കുന്ന അലോട്ട്മെന്‍റില്‍ പറഞ്ഞിരിക്കുന്ന തീയതിയിൽ പ്രവേശനത്തിന് ഹാജരാകണം.
നാലുവർഷം ബിരുദ പ്രോഗ്രാമുകളിൽ 3 സാധ്യതകൾ ഉണ്ട്. മൂന്നാം വർഷം പുറത്തിറങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് മൂന്നു വർഷ ബിരുദം നൽകും. പ്രവേശനം നേടി നാലാം വർഷത്തിൽ ബിരുദം ഓണേഴ്‌സ്, ബിരുദം ഓണേഴ്‌സ് വിത്ത് റിസർച്ച് എന്നീ സാധ്യതകളുണ്ട്. രണ്ടാം വര്‍ഷാവസാനം മൂന്നാം സെമസ്റ്ററിലേക്ക് കടക്കുമ്പോൾ വിദ്യാർഥിക്ക് തന്നെ മേജർ പ്രോഗ്രാം മാറ്റാനും അവസരം ലഭിക്കും.