ഹൈദരാബാദ്: തുവരപ്പരിപ്പ് വില വർധന ഇന്ത്യയിലെ കുടുംബ ബജറ്റ് താളം തെറ്റിച്ചെന്ന് പഠനം. ഇന്ത്യയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിളാണ് സർവേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 43% ഇന്ത്യന്‍ കുടുംബങ്ങളെയും പരിപ്പ് വിലവര്‍ധനവ് ബാധിച്ചതായാണ് കണ്ടെത്തല്‍. ആഭ്യന്തര വിപണിയിലെ ആവശ്യവും വിതരണവും തമ്മിലുള്ള പൊരുത്തക്കേട് മിക്ക പയറുവർഗങ്ങളുടെയും ചില്ലറ വില ഉയർത്തിയെന്നും സര്‍വേയില്‍ കണ്ടെത്തി. (High Prices Of Toor Dal).
2023 ജനുവരിയിൽ ഒരു കിലോ തുവരപ്പരിപ്പിന് ഏകദേശം 120 രൂപയായിരുന്നു. ഇപ്പോള്‍ പരിപ്പുവില ഇരട്ടിയോളം വര്‍ധിച്ച് 220 രൂപയായി ഉയർന്നു. പരിപ്പിൻ്റെ ഗുണനിലവാരമനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നതിനാൽ, പ്രീമിയം ബ്രാൻഡിലുള്ള പരിപ്പ് കിലോയ്‌ക്ക് 245 രൂപ എന്ന നിരക്കിലാണ് ഓൺലൈനിൽ വിൽക്കുന്നതെന്നും സര്‍വേ പറയുന്നു. (Toor Dal Price Hike)
പ്രതിവർഷം ശരാശരി 26-27 ദശലക്ഷം ടൺ പയർ വർഗ്ഗങ്ങൾ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്നു. വെള്ളക്കടല, ചെറുപയര്‍ എന്നിവയുടെ കാര്യത്തില്‍ രാജ്യം സ്വയം പര്യാപ്‌തമാണ്. എന്നാൽ മറ്റ് പയര്‍ വർഗ്ഗങ്ങളായ തുവര, മസൂർ എന്നിവയ്‌ക്ക് ക്ഷാമം നേരിടുന്നു. ഇക്കാരണത്താല്‍ തന്നെ ഇപ്പോഴും ഇവ ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇറക്കുമതിയ്‌ക്കൊപ്പം വ്യാപാരികള്‍ നടത്തുന്ന പൂഴ്‌ത്തിവയ്‌പ്പും ചില്ലറ വിൽപന വില ഉയർന്നതിലേക്ക് നയിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു (Pulses Production In India).
തുവരപ്പരിപ്പ് രാജ്യത്തുടനീളം വലിയ തോതിൽ തന്നെ കൃഷി ചെയ്യുന്നു. ആഗോള ഉൽപാദനത്തിൻ്റെ മുക്കാൽ ഭാഗവും ഇന്ത്യയാണ് സംഭാവന ചെയ്യുന്നത്. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് ഇന്ത്യയില്‍ പ്രധാനമായി തുവരപ്പരിപ്പ് ഉൽപാദിപ്പിക്കുന്നത്. ഈ വർഷം ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കൃഷിയ്‌ക്ക് മൺസൂൺ തിരിച്ചടിയായിരുന്നു. പലയിടങ്ങളിലും ചെടി വാടിപ്പോകുന്ന രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്‌തതും ഉൽപാദനത്തെ ബാധിച്ചു. ആഗോളതലത്തിൽ പരിപ്പിനുള്ള ആവശ്യം കുതിച്ചുയരുന്ന സമയത്താണ് ഇന്ത്യയിൽ വിതരണത്തിൽ കുറവ് വരുന്നത് (Toor Dal Cultivation).
ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ ഇന്ത്യയിലെ നിരവധി ഗാർഹിക ഉപഭോക്താക്കൾ തുവരപ്പരിപ്പ് വിലക്കയറ്റത്തെക്കുറിച്ച് ആശങ്കകൾ നിരത്തി. ഈ സാഹചര്യത്തിൽ കൂടിയ വിലയെ അവർ എങ്ങനെ നേരിടുന്നു എന്ന് കണ്ടെത്താനും ശ്രമം നടന്നു. ഇന്ത്യയിലെ 306 ജില്ലകളിൽ നിന്ന് 11,000-ത്തിലധികം പ്രതികരണങ്ങൾ സർവേയ്ക്ക് ലഭിച്ചു. പ്രതികരിച്ചവരിൽ 64% പുരുഷന്മാരും 36% സ്ത്രീകളുമാണ് (Local Circle Survey).
കഴിഞ്ഞ 12 മാസത്തിനിടെ തുവരപപരിപ്പ് അടക്കമുള്ളവയുടെ വില ഇരട്ടിയായതിനെ എങ്ങനെ നേരിടുന്നു എന്നായിരുന്നു സർവേയിലെ ഒരു ചോദ്യം. ഈ ചോദ്യത്തോട് 11,197 പേര്‍ പ്രതികരിച്ചു. ഇതില്‍ 57% പേരും തങ്ങള്‍ ഉപഭോഗം കുറച്ചിട്ടില്ലെന്നും കൂടുതൽ പണം നൽകി വാങ്ങുന്നുണ്ടെന്നും മറുപടി നല്‍കി. 32% ആളുകള്‍ തങ്ങൾ ഉപഭോഗം കുറച്ചതായും, 11% പേര്‍ തങ്ങൾ കുറഞ്ഞ വിലയുള്ള ബ്രാൻഡുകളിലേക്കോ ബ്രാൻഡ് ചെയ്യാത്ത ഉൽപ്പന്നങ്ങളിലേക്കോ മാറിയിരിക്കുന്നതായും പ്രതികരിച്ചു.
ഈ സാഹചര്യത്തിൽ വിലക്കയറ്റം നിയന്തിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടേണ്ട സാഹചര്യമുണ്ടെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. പൂഴ്ത്തിവയ്പ്പ് തടയാനും, കർഷകരിൽ നിന്ന് പരിപ്പ് സംഭരിക്കാനും അവ സുഗമമായി വിതരണം ചെയ്യാനും സർക്കാർ ഇടപെടൽ കൂടിയേ തീരൂ എന്നും ലോക്കൽ സർക്കിൾ സർവേ വ്യക്തമാക്കുന്നു.