പൂനെ: മെയ് 19 ന് പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന 17 വയസുകാരൻ്റെ രക്തസാമ്പിളുകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ്. പിതാവിന്‍റെ ആവശ്യ പ്രകാരം ഡോക്‌ടര്‍ രക്തസാമ്പിളുകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും പകരം മറ്റൊരാളുടെ സാമ്പിളുകൾ നല്‍കുകയുമായിരുന്നു. മദ്യത്തിൻ്റെ അംശം കണ്ടെത്താതിരിക്കാനാണ് രക്തസാമ്പിളുകള്‍ മാറ്റിയത്. തല്‍ഫലമായി ഞായറാഴ്‌ച ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ മദ്യത്തിൻ്റെ അംശം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ മദ്യലഹരിയിലാണ് പതിനേഴുകാരന്‍ വാഹനം ഓടിച്ചുരുന്നത് എന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ സാസൂൺ ജനറൽ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെയെയും പൂനെ സർക്കാർ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോരിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
മുൻകരുതലെന്ന നിലയിൽ 17 കാരന്‍റെ രണ്ട് രക്തസാമ്പിളുകള്‍ പൊലീസ് എടുത്തിരുന്നു. രണ്ടും രണ്ട് ആശുപത്രിയിലേക്ക് അയച്ചു. റിപ്പോര്‍ട്ട് വന്നപ്പോള്‍ രണ്ടിലും വ്യത്യസ്‌ത ഡിഎൻഎ. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിപ്പോർട്ടിലെ കൃത്രിമം കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് 17 കാരന് ജാമ്യം അനുവദിച്ചതിനെതിരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിവ്യൂ അപേക്ഷ നല്‍കി. ബോർഡ് ജാമ്യം പിന്‍വലിക്കുകയും അദ്ദേഹത്തെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയക്കുകയും ചെയ്‌തു.
കഴിഞ്ഞ തിങ്കളാഴ്‌ച 17കാരന്‍ ഓടിച്ച കാര്‍ ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇരുചക്ര വാഹനത്തിലെ യാത്രക്കാര്‍ മരണപ്പെടുകയായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളായ അശ്വിനി കോഷ്‌ടയും അനീഷ് അവാധിയയുമാണ് മരണപ്പെട്ടത്. അപകടവുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ്റെ പിതാവായ വിശാൽ അഗർവാളിനെയും മുത്തച്‌ഛൻ സുരേന്ദ്ര അഗർവാളിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
ALSO READ: ബാറിലെ ഡിജെ വെടിയേറ്റ് മരിച്ചു; അക്രമികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്