ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍. 'ഐപിസി', 'സിആർപിസി', ഇന്ത്യൻ തെളിവ് നിയമവും എന്നിവയ്‌ക്ക് പകരമായി ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണ് യഥാക്രമം നിലവില്‍ വന്നത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്ത് പാസാക്കിയ നിയമങ്ങളാണിവ. ഇതോടെ 164 വര്‍ഷം പഴക്കമുളള ഇന്ത്യൻ ശിക്ഷാനിയമം ഉള്‍പ്പെടെയുളള മൂന്ന് നിയമങ്ങൾ ചരിത്രത്തിന്‍റെ ഭാഗമായി മാറി.
കുറ്റവും ശിക്ഷയും നിര്‍വചിക്കുന്ന ഇന്ത്യൻ പീനല്‍ കോഡിന് (ഐപിസി) പകരമാണ് ഭരതീയ ന്യായ് സംഹിത. പുതിയ ക്രിമിനല്‍ നടപടിക്രമങ്ങളെ കുറിച്ചാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ പറയുന്നത്. ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായാണ് ഭാരതീയ സാക്ഷ്യ അധിനിയം നിലവില്‍ വന്നത്. ഇന്ന് മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമങ്ങള്‍ അനുസരിച്ചായിരിക്കും. ഇതിനായി പരിശീലന പരിപാടികളും സാങ്കേതിക നവീകരണങ്ങളും ഉൾപ്പെടെ വിപുലമായ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ് സംഹിത
സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദത്തിനും നിര്‍വ്വചനം നല്‍കുന്ന ഭാരതീയ ന്യായ സംഹിതയില്‍ ആകെ 358 വകുപ്പുകളാണുള്ളത്. വിവാഹ വാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്യുക, പ്രായപൂർത്തിയാകാത്തവരെ കൂട്ടബലാത്സംഗം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യാൻ പുതിയ നിയമങ്ങള്‍ക്ക് കഴിയും.
- സാമൂഹികസേവനം പുതിയ ശിക്ഷയായി ബിഎൻഎസിൽ ഉള്‍പ്പെടുത്തി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, അപകീർത്തിപ്പെടുത്തൽ, ആത്മഹത്യാഭീഷണി തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങൾക്കാണ് സാമൂഹികസേവനം ശിക്ഷയായി വിധിക്കാൻ കഴിയുക.
- 'ഭീകരവാദം' എന്നതിൻ്റെ നിർവചനം നിലവിലുള്ള യുഎപിഎയ്‌ക്കപ്പുറം 'പൊതുക്രമം തടസപ്പെടുത്തുന്ന' അല്ലെങ്കിൽ 'രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന' പ്രവൃത്തികളിലേക്ക് വിപുലീകരിച്ചു. അവ്യക്തമായ പദങ്ങളാണ് തീവ്രവാദത്തിന് പകരം ഉപയോഗിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ചോ നിലവിലുള്ള യുഎപിഎ പ്രകാരമോ പ്രോസിക്യൂട്ട് ചെയ്യാനുളള വിശാലമായ വിവേചനാധികാരം പൊലീസിന് നല്‍കിയിട്ടുണ്ട്.
- ജാരവൃത്തി വീണ്ടും കുറ്റമായി മാറി. വിവാഹിതയുമായി ഭർത്താവല്ലാത്തയാള്‍ ലൈംഗികബന്ധം പുലര്‍ത്തിയാല്‍ രണ്ടുവർഷം വരെ തടവ് ലഭിക്കാം. ബിഎൻഎസിന്‍റെ കരടിൽ ജാരവൃത്തി ഒഴിവാക്കിയിരുന്നെങ്കിലും വീണ്ടും ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തുകയായിരുന്നു.
- ജെന്‍ഡര്‍ എന്ന നിര്‍വചനത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ കൂടി ഉള്‍പ്പെടും.
- 18 വയസിൽ താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ജീവപര്യന്തം മുതൽ മരണ ശിക്ഷവരെ നല്‍കാനും പുതിയ നിയമം അനുവദിക്കുന്നുണ്ട്.
- 18 വയസില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുന്നതിന് ശിക്ഷ ഏർപ്പെടുത്തി.
- സംഘടിത ആക്രമണത്തിന് പ്രത്യേക വകുപ്പ് തന്നെ പുതിയ നിയമത്തില്‍ നൽകിയിട്ടിണ്ട്. സംഘടിത ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും. മരണം സംഭവിച്ചില്ലെങ്കിൽ ജീവപര്യന്തം തടവുവരെ ലഭിക്കും.
- രാജ്യത്തിന് പുറത്തുനിന്ന് രാജ്യത്തിനുളളില്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായി മാറും.
- വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗിക അതിക്രമം നടത്തുന്നതിന് 10 വര്‍ഷം വരെ തടവ്.
ഭാരതീയ നാഗരിക് സുരക്ഷ സംഹിത