കോട്ട: രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ തുടര്‍ കഥയായി ആത്മഹത്യ. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത് (NEET Aspirant Suicide In Kota). ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് സയിദ് (18) ആണ് മരിച്ചത്. കോട്ടയിലെ ന്യൂ രാജീവ് ഗാന്ധി നഗർ ഏരിയയിലെ കാഞ്ചൻ റെസിഡൻസി ലോക്കാലിറ്റിയിലെ ഹോസ്റ്റലിലാണ് കഴിഞ്ഞ ഒരു വർഷമായി സയിദ് താമസിച്ചിരുന്നത്.
ജവഹർ നഗർ പൊലീസ് സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടി ഓഫീസർ ദേവേന്ദ്ര സിംഗിന് വിവരം ലഭിച്ചതായി പറയുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോൾ സയിദിനെ അകത്ത് മരിച്ച നിലയിൽ കാണുകയായിരുന്നുവെന്ന് സിംഗ് പറഞ്ഞു. സയിദിന്‍റെ ഗ്രാമത്തിലെ വിദ്യാർഥികളും ഹോസ്റ്റലിൽ താമസിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സയിദ് രാത്രിയിൽ പഠിക്കുകയും പകൽ ഭക്ഷണം കഴിച്ച് ഉറങ്ങുകയോ നടക്കുകയോ ചെയ്യുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.
ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് അബോധാവസ്ഥയിലായ സയിദിനെ കണ്ടെത്തിയത്. വിദ്യാർഥികൾ ഹോസ്റ്റൽ നടത്തിപ്പുകാരെയും പൊലീസിനെയും വിവരമറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് ഓഫീസർ പറഞ്ഞു. സയിദിന്‍റെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് അവര്‍ കോട്ടയിൽ എത്തി രേഖകൾ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സയിദിന്‍റെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രതം ഭവാനി സിംഗ് പറഞ്ഞു. നീറ്റ് യുജിക്കുള്ള ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടതോടെ സമ്മർദത്തിലായിരുന്നെന്ന് സംശയിക്കുന്നു.
അതേസമയം, സീലിംഗ് ഫാനിൽ ആന്‍റി സൂയിസൈഡ് റോട് സ്ഥാപിക്കാത്തതാണ് ഹോസ്റ്റൽ ഓപ്പറേറ്ററെ കുടുക്കിയത്. 40 കിലോയിലധികം തൂക്കം വന്നാൽ സീലിംഗ് ഫാനുകൾ താഴേക്ക് പതിക്കുന്ന ആത്മഹത്യാ പ്രതിരോധ കമ്പികൾ സ്ഥാപിക്കാൻ ഹോസ്റ്റൽ ഉടമകൾക്ക് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിരുന്നു. ഹോസ്റ്റൽ മാനേജ്‌മെന്‍റിനെതിരെ നടപടിയെടുക്കാൻ ഇത് സംബന്ധിച്ച് ജില്ലാ കലക്‌ടർക്കും കോച്ചിംഗ് വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ രൂപീകരിച്ച സമിതിക്കും കത്ത് നൽകുമെന്ന് ഡിഎസ്‌പി ഭവാനി സിംഗ് പറഞ്ഞു.
വർധിച്ചുവരുന്ന ആത്മഹത്യാ കേസുകളിൽ ലഘൂകരിക്കാനുള്ള മാർഗനിർദേശങ്ങളും കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു. രാജസ്ഥാനിലെ കോച്ചിംഗ് ഹബ് കോട്ടയിൽ മത്സര പരീക്ഷാ ഉദ്യോഗാർഥികൾക്കിടയിൽ ആത്മഹത്യാ കേസുകൾ വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് ഇരുപതിലധികം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്‌തത്.