ന്യൂഡല്‍ഹി : രാജ്യത്ത് അതിവേഗ നഗരവൽക്കരണം നടക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റില്‍ പറഞ്ഞു. മെട്രോ റെയിലിനും നമോ ഭാരത് ട്രെയിനുകൾക്കും വിഹിതം വര്‍ദ്ധിപ്പിച്ചതായി 2024 - 25 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മല സീതാരാമൻ പറഞ്ഞു (Budget 2024). ട്രാൻസിറ്റ് അധിഷ്‌ഠിത വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വലിയ നഗരങ്ങൾ ഈ സംവിധാനങ്ങളുടെ വിപുലീകരണത്തെ പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റമായ (ആർആർടിഎസ്) നമോ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തു. “ഞങ്ങൾക്ക് അതിവേഗം വികസിക്കുന്ന മധ്യവർഗമുണ്ട്, അതുകൊണ്ടുതന്നെ അതിവേഗം നഗരവൽക്കരണവും നടക്കും,” എന്ന് നിര്‍മല സീതാരാമൻ പറഞ്ഞു.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം ഒരു കോടി യാത്രക്കാർ മെട്രോ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട് (One Crore Passengers Are Riding Metro Systems Per Day). രാജ്യത്തെ 20 നഗരങ്ങളിലായി 895 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ സംവിധാനങ്ങളുടെ പ്രവർത്തന ദൈർഘ്യം ഏകദേശം 986 കിലോമീറ്ററാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ ശൃംഖല സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തിടെ പറഞ്ഞിരുന്നു. ഡൽഹി - ഗാസിയാബാദ് - മീററ്റ് ആർആർടിഎസിന്‍റെ (നമോ ഭാരത്) 17 കിലോമീറ്റർ ദൈർഘ്യമുള്ള മുൻഗണനാ വിഭാഗം നിലവിൽ പ്രവർത്തനക്ഷമമാണെന്നും മന്ത്രി പറഞ്ഞു.
ഗാസിയാബാദിലെ ദുഹായ് ഡിപ്പോ മുതൽ മീററ്റ് സൗത്ത് വരെയുള്ള ആർആർടിഎസ് ഇടനാഴിയുടെ അടുത്ത 25 കിലോമീറ്റർ പാത രണ്ട് മാസത്തിനുള്ളിൽ തുറക്കാൻ സാധ്യതയുണ്ട്. മൂന്ന് പ്രധാന സാമ്പത്തിക റെയിൽവേ ഇടനാഴി പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്നും 40,000 സാധാരണ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
റെയിൽവേ ഇടനാഴികൾ ലോജിസ്‌റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെലവ് കുറയ്ക്കുകയും ചെയ്യുമെങ്കിലും, കോച്ചുകളുടെ പരിവർത്തനം യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ : പി എം ആവാസ് യോജന ഗ്രാമീൺ പദ്ധതി; 3 കോടി വീടുകൾ യാഥാര്‍ഥ്യമാക്കിയെന്ന് നിര്‍മല സീതാരാമന്‍