കർണാൽ (ഹരിയാന): കൊറിയർ കമ്പനിയിലെ ജീവനക്കാർ ബസിൽ കൊണ്ടുപോവുകയായിരുന്ന രണ്ട് കോടി രൂപയുടെ ആഭരണങ്ങൾ മൂന്ന് പേർ മോഷ്‌ടിച്ചു. ഹരിയാനയിലെ കർണാലിൽ ദേശീയപാത 55ൽ വച്ച് ഇന്നാണ് ആഭരണങ്ങളുമായി പ്രതികൾ കടന്നുകളഞ്ഞത്. എന്നാൽ കുറച്ച് ആഭരണങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കായുളള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു (Jewellery Worth Rs 2 Cr Stolen From HRTC Bus In Haryanas Karnal).
സംഭവം ഇങ്ങനെ: ചണ്ഡീഗഡിലെ ഒരു കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രേം കുമാറും സഹപ്രവർത്തകനായ ധർമേന്ദ്രയും ഡൽഹിയിൽ നിന്ന് ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (എച്ച്ആർടിസി) ബസിൽ കയറി ചണ്ഡീഗഡിലേക്കുള്ള യാത്രയിലായിരുന്നു. ഓരോരുത്തരും പകുതി പാക്കറ്റ് ആഭരണങ്ങൾ കൈവശം വച്ചിരുന്നതായും താൻ രാജസ്ഥാൻ സ്വദേശിയാണെന്നും പ്രേം കുമാർ പറഞ്ഞു.
കർനാലിലെ മയൂർ ധാബയിൽ ബസ് നിർത്തിയപ്പോൾ പ്രേംകുമാർ വാഷ്റൂം ഉപയോഗിക്കാനായി ഇറങ്ങി. പിന്നീട് ബസ് വിട്ടയുടനെ മൂന്ന് പേർ അദ്ദേഹത്തിന്‍റെ സീറ്റിൽ നിന്ന് ആഭരണം പൊതിഞ്ഞ പാക്കറ്റുകൾ എടുത്ത് ഒരു കാറിലേക്ക് ഓടുന്നത് കണ്ടതായി അദ്ദേഹം മൊഴി നൽകി.
എന്നാൽ കാർ സംഭവസ്ഥലത്ത് നിന്ന് ഓടിച്ച് പോവുകയും അദ്ദേഹം ഉടൻതന്നെ 112 ഡയൽ ചെയ്യുകയും മോഷണത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയുമായിരുന്നു. കോളിനെ തുടർന്ന് പൊലീസ് കാറിനെ പിന്തുടർന്നെങ്കിലും പിന്നീട് ട്രാക്ക് നഷ്‌ട്ടപ്പെട്ടു.
അൽപസമയത്തിന് ശേഷം പ്രതികൾ റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീട് കാർ പരിശോധിച്ചപ്പോൾ ഏതാനും പാക്കറ്റ് ആഭരണങ്ങൾ കണ്ടെടുത്തെങ്കിലും പ്രതികളേയും ബാക്കിയുളള ആഭരണങ്ങളും കണ്ടെത്താനായില്ല.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി നിലോഖേഡി പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് സന്ദീപ് കുമാർ പറഞ്ഞു. പൊലീസ് പ്രതികളെ പിന്തുടർന്നെന്നും എന്നാൽ പ്രതികൾ ഭൂരിഭാഗം ആഭരണങ്ങളുമായി ഇതിനകം ഓടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ആഭരണങ്ങളുടെ നഷ്‌ടപരിഹാരം ജീവനക്കാർ നൽകുമെന്നും കേസിൽ അന്വേഷണങ്ങൾ നടക്കുന്നെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.