ന്യൂഡൽഹി: ബോൺവിറ്റ ഉൾപ്പെടെയുള്ള നിരവധി പാനീയങ്ങള്‍ 'ഹെൽത്ത് ഡ്രിങ്ക്‌സ്' എന്ന വിഭാഗത്തിൽ നിന്ന് നീക്കം ചെയ്യാൻ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റ നിർദേശം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നടത്തിയ അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിൽ ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എഫ്എസ്എസ് ആക്‌ട് 2006, എഫ്എസ്എസ്എഐ എന്നിവയുടെ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള ഒരു ഹെൽത്ത് ഡ്രിങ്കും ഇന്ത്യയിലില്ലെന്ന് മന്ത്രാലയം ഏപ്രിൽ 10 ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സുരക്ഷ മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും പവർ സപ്ലിമെന്‍റുകൾ 'ഹെൽത്ത് ഡ്രിങ്കുകൾ' ആയി അവതരിപ്പിക്കുകയും ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ എൻസിപിസിആർ നേരത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യോട് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം ആദ്യം, ഡയറി അധിഷ്‌ഠിതമോ മാൾട്ട് അധിഷ്‌ഠിതമോ ആയ പാനീയങ്ങളെ 'ആരോഗ്യ പാനീയങ്ങൾ' എന്ന ലേബലില്‍ അവതരിപ്പിക്കുന്നതിനെതിരെ എഫ്എസ്എസ്എഐ, ഇ-കൊമേഴ്‌സ് പോർട്ടലുകൾക്ക് നിർദേശം നൽകിയിരുന്നു.
ബോൺവിറ്റയില്‍ അമിതമായ പഞ്ചസാരയും കൊക്കോ സോളിഡുകളും ഹാനികരമായ നിറങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഒരു യൂട്യൂബർ തന്‍റെ വീഡിയോയിൽ അറിയിച്ചതിന് ശേഷമാണ് ബോൺവിറ്റയുടെ അനാരോഗ്യകരമായ സ്വഭാവത്തെ കുറിച്ചുള്ള വിവാദം ആദ്യം ഉയർന്നു വന്നത്.
Also Read : സ്‌കൂളുകളിലെ 'ആരോഗ്യ വിദ്യാഭ്യാസം'; ഭാവിയിലേക്കുള്ള അടിത്തറ... - Schooling For Health