സംഗറെഡ്ഡി (തെലങ്കാന) : സംഗറെഡ്ഡി ഹത്‌നുരയിലെ ചന്ദാപൂറിൽ എസ്‌ബി മരുന്ന് നിര്‍മാണ ഫാക്‌ടറിയില്‍ ഓയിൽ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. 16 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഓയിൽ ബോയിലറിൽ നിന്ന് പുക ഉയർന്ന ഉടൻ തീ ആളിപ്പടർന്നതിനെ തുടർന്നാണ് വലിയ സ്ഫോടനമുണ്ടായത്.
വ്യവസായ ഡയറക്‌ടർ ഉൾപ്പെടെ തമിഴ്‌നാട് സ്വദേശി ദയാനന്ദ് (48), വിജയവാഡ സ്വദേശി സുബ്രഹ്മണ്യം (36), മധ്യപ്രദേശ് സ്വദേശി സുരേഷ് പോൾ (54), വഡ്ഡെ രമേഷ് (38), ചന്ദാപൂർ ചക്കാലി സ്വദേശി വിഷ്‌ണു (35) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സംഗറെഡ്ഡിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിൽ വ്യവസായശാലയുടെ ഭിത്തികളും ഉപകരണങ്ങളും നശിച്ചു.
മരിച്ചവരുടെ ശരീരഭാഗങ്ങൾ ഛിന്നഭിന്നമായ നിലയിലായിരുന്നു. പുക ഉയരുന്നത് കണ്ട തൊഴിലാളികൾ ഭയന്ന് പുറത്തേക്കോടി. അപകടസമയത്ത് 60 തൊഴിലാളികളാണ് വ്യവസായശാലയില്‍ ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനത്തിന്‍റെ ശബ്‌ദം എട്ടുകിലോമീറ്റർ ദൂരം വരെ കേട്ടതായി നാട്ടുകാർ പറയുന്നു. അതേസമയം കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
അപകടസ്ഥലത്ത് അമോണിയ രാസവസ്‌തുക്കളുടെ സാന്നിധ്യമുള്ളതിനാലാണ് സ്‌ഫോടനത്തിൻ്റെ തീവ്രത വർധിച്ചതെന്ന് ജില്ല ഫയർ ഓഫിസർ ശ്രീനിവാസ് പറഞ്ഞു. നർസാപൂർ, സംഗറെഡ്ഡി എന്നിവിടങ്ങളിൽ നിന്ന് ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നർസാപൂർ എംഎൽഎ സുനിത റെഡ്ഡി, ബിജെപി നേതാവ് രഘുനന്ദൻ റാവു, പഠാന്‍ചെരു ഡിഎസ്‌പി രവീന്ദർ റെഡ്ഡി, അഗ്നിശമന വകുപ്പ് ഡിജി നാഗിറെഡ്ഡി, ജില്ല റീജിയണൽ ഓഫിസർ ഹരിവർധൻ റെഡ്ഡി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. അതേസമയം അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി അവലോകനം നടത്തുകയും ചെയ്‌തു. കൂടാതെ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ജില്ലാതല ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.