ന്യൂഡൽഹി: ശീതകാല സമ്മേളനത്തിൻ്റെ മൂന്നാം ദിവസമായ ഇന്നും പാർലമെന്‍റിൽ അദാനി വിഷയം ചർച്ചയാക്കാൻ കോൺഗ്രസ്. ഇരുസഭകളും അദാനിക്കെതിരായ കുറ്റപത്രം ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, രൺദീപ് സിങ് സുർജേവാല, മനീഷ് തിവാരി എന്നിവർ ഇതുസംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് അയച്ചു.
'സൗരോർജ്ജ ഇടപാടുകൾക്കും സെക്യൂരിറ്റി തട്ടിപ്പുകൾക്കുമായി 265 മില്യൺ ഡോളർ കൈക്കൂലിയായി നൽകിയെന്ന് ഗൗതം അദാനിക്കെതിരെ അടുത്തിടെ യുഎസ് ചുമത്തിയ കുറ്റപത്രം അദാനി ഗ്രൂപ്പിന് മേൽ ഇരുണ്ട നിഴൽ വീഴ്ത്തുന്നു. ഈ വിഷയത്തിൽ മോദി സർക്കാരിൻ്റെ മൗനം ഇന്ത്യയുടെ അഖണ്ഡതയെയും ആഗോള നിലയെയും കുറിച്ച് ആശങ്ക ഉയർത്തുന്നു. അദാനിയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മോദി ഉത്തരം നൽകണം,' ലോക്‌സഭയിലെ സെക്രട്ടറി ജനറലിനെ അഭിസംബോധന ചെയ്‌ത നോട്ടീസിൽ കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടു. ആരോപണങ്ങളെപ്പറ്റി അടിയന്തരമായി ചർച്ചചെയ്യണമെന്നും , സിബിഐ അന്വേഷണം ആവശ്യമാണെന്നും മാണിക്കം ടാഗോർ കത്തിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയും ഇതേ വിഷയത്തിൽ നോട്ടീസ് നൽകി. യുഎസ് കോടതിയുടെ കുറ്റപത്രത്തിലെ ഗുരുതരമായ വെളിപ്പെടുത്തലുകൾ സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ആരോപണങ്ങൾ പൊതു സംഭരണ പ്രക്രിയകളിലെ വ്യവസ്ഥാപരമായ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നു, ന്യായമായ മത്സരം ഉറപ്പാക്കുന്നതിലെ ഗുരുതരമായ നിയന്ത്രണ വീഴ്‌ചകൾ ഉയർത്തിക്കാട്ടുന്നു. ആരോപണങ്ങളെപ്പറ്റി സംയുക്ത പാർലമെൻ്ററി സമിതിയുടെ (ജെപിസി) അടിയന്തര അന്വേഷണം ആവശ്യമാണെന്നും സുർജേവാല കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം യുഎസ് യുഎസ് നീതിന്യായ വകുപ്പും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും നടത്തിയ കൈക്കൂലി ആരോപണങ്ങളെ തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. തങ്ങൾക്കെതിരായ കൈക്കൂലി, അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദാനി ഗ്രീന്‍ എനർജി ലിമിറ്റഡ് വ്യക്തമാക്കി.
Also Read: അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി