ന്യൂഡൽഹി: 'ഗാന്ധി' സിനിമ വരുന്നതുവരെ മഹാത്മാഗാന്ധിയെക്കുറിച്ച് ലോകം അറിഞ്ഞിരുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ്. അതുപോലെ തന്നെ ഗാന്ധിയുടെ കൊലപാതകത്തിൽ "പ്രത്യയശാസ്‌ത്രപരമായ പൂർവ്വികർ" ഉൾപ്പെട്ടിട്ടുള്ളവർക്ക് ഒരിക്കലും അദ്ദേഹം കാണിച്ചുതന്ന സത്യത്തിന്‍റെ പാത പിന്തുടരാനാകില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രി ഏത് ലോകത്ത്: 1982 ന് മുമ്പ് മഹാത്മാ ഗാന്ധിയെ ലോകമെമ്പാടും അംഗീകരിക്കാതിരുന്ന ഏത് ലോകത്താണ് പ്രധാനമന്ത്രി ജീവിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ പൈതൃകം ആരെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പ്രധാനമന്ത്രി തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിയൻ സ്ഥാപനങ്ങൾ നശിപ്പിച്ചു: വാരണാസി, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഗാന്ധിയൻ സ്ഥാപനങ്ങൾ മോദി സർക്കാർ നശിപ്പിച്ചെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നാഥുറാം ഗോഡ്‌സെയുടെ അക്രമപാത പിന്തുടരുന്നവർക്ക് ഗാന്ധിയെ മനസിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "അക്രമവും അസത്യവും ഉള്ളവർ അഹിംസയും സത്യവും മനസ്സിലാക്കുന്നില്ല," ഡൽഹിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നിന്ന് കൊണ്ട് രാഹുൽ ഗാന്ധി വീഡിയോയിൽ പറഞ്ഞു.
"മഹാത്മാഗാന്ധി ഇരുട്ടിനെതിരെ പോരാടാൻ ലോകത്തിന് മുഴുവൻ ശക്തി നൽകിയ സൂര്യനാണ് സത്യത്തിന്‍റെയും അഹിംസയുടെയും രൂപത്തിൽ, ഏറ്റവും ദുർബലനായ വ്യക്തിക്ക് പോലും അനീതിക്കെതിരെ നിലകൊള്ളാൻ ധൈര്യം നൽകുന്ന ഒരു പാതയാണ് ബാപ്പു ലോകത്തിന് കാണിച്ചുകൊടുത്തത്. അദ്ദേഹത്തിന് 'ശാഖ വിദ്യാഭ്യാസമുള്ളവരുടെ' ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല." എന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. മഹാത്മാഗാന്ധിയെ കുറിച്ച് അറിയാൻ 'സമ്പൂർണ പൊളിറ്റിക്കൽ സയൻസ്' വിദ്യാർഥിക്ക് മാത്രമേ സിനിമ കാണേണ്ട ആവശ്യമുള്ളു എന്നും അദ്ദേഹം പ്രധാനമന്ത്രിയെ വിമർശിച്ചു.
'ശാഖകളിൽ' ലോകവീക്ഷണം നേടുന്നവർക്ക് ഗാന്ധിജിയെ മനസിലാക്കാൻ കഴിയില്ലെന്നും അവർ ഗോഡ്‌സെയെ മനസ്സിലാക്കുകയും ഗോഡ്‌സെയുടെ പാത പിന്തുടരുകയും ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. "ഗാന്ധിജി ലോകത്തിന് മുഴുവൻ പ്രചോദനമായിരുന്നു. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, നെൽസൺ മണ്ടേല, ആൽബർട്ട് ഐൻസ്‌റ്റീൻ എന്നിവരെല്ലാം ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളാണ് ഗാന്ധിയുടെ സത്യത്തിന്‍റെയും അഹിംസയുടെയും പാത പിന്തുടരുന്നത്. സത്യവും അസത്യവും, അക്രമവും അഹിംസയും തമ്മിലുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നുണകൾ പൊതിഞ്ഞുകെട്ടുന്നു: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ നാഥുറാം ഗോഡ്‌സെയ്‌ക്കൊപ്പം പ്രത്യയശാസ്‌ത്രപരമായ പൂർവ്വികർ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഒരിക്കലും ബാപ്പു നൽകിയ സത്യത്തിന്‍റെ പാത പിന്തുടരാനാകില്ലെന്നും ഇപ്പോൾ നുണകൾ പൊതിഞ്ഞുകെട്ടി പോകാനൊരുങ്ങുകയാണെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്‌സിൽ കുറിച്ചത്.
ഗോഡ്‌സെ ഭക്തരുടെ തോൽവി വ്യക്തം: "മഹാത്മാഗാന്ധിയുടെ ദേശീയത അറിയാത്ത ആർഎസ്എസ് പ്രവർത്തകരുടെ ഐഡന്‍റിറ്റിയാണിത്. അവരുടെ പ്രത്യയശാസ്‌ത്രം സൃഷ്‌ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെ ഗാന്ധിയെ കൊല്ലാൻ കാരണം" എന്ന് ജയറാം രമേശ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. 2024ലെ തെരഞ്ഞെടുപ്പ് നടന്നത് മഹാത്മാഭക്തരും ഗോഡ്‌സെ ഭക്തരും തമ്മിലാണ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്‍റെ ഗോഡ്‌സെ ഭക്തരുടെയും തോൽവി വ്യക്തമാണെന്നും ജയറാം രമേശ് പറഞ്ഞു.
ബാപ്പുവിനെ അപമാനിക്കുന്നതിന് തുല്യം: ലോകത്തെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ബിംബമാണ് മഹാത്മാഗാന്ധിയെന്നും സ്വാതന്ത്ര്യത്തിനുമുമ്പ്, കോളനിവത്കൃതമായ എല്ലാ രാജ്യങ്ങളും അഭിനന്ദിക്കുകയും പ്രചോദനത്തിനായി നോക്കുകയും ചെയ്‌ത പ്രതിഭാസമായിരുന്നു മഹാത്മാഗാന്ധിയെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.
"മോദി തന്‍റെ പരിഹാസ്യമായ പ്രസ്‌താവനയിൽ പരാമർശിച്ച നെൽസൺ മണ്ടേലയും, മാർട്ടിൻ ലൂഥർ കിങും ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്. "ഇന്ത്യയിലെ ഏറ്റവും വലിയ ചിന്തകനെ ജനകീയമാക്കാൻ ഒരു സിനിമ ആവശ്യമാണെന്ന് കരുതുന്നത് അജ്ഞത മാത്രമല്ല, ബാപ്പുവിനെ അപമാനിക്കുന്നതിനും തുല്യമാണെന്ന് ' കെ സി വേണുഗോപാൽ എക്‌സിൽ കുറിച്ചു.
പ്രിയങ്കയുടെ പ്രതികരണം: മഹാത്മാഗാന്ധിയെക്കുറിച്ച് ഒരു ഇംഗ്ലീഷുകാരൻ സിനിമയെടുക്കുന്നത് വരെ അദ്ദേഹത്തെ ആർക്കും അറിയില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് താൻ കേട്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. "ലോകം മുഴുവൻ അദ്ദേഹത്തെ അറിയുക മാത്രമല്ല, നിരവധി രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും അവർ പറഞ്ഞു.
"പ്രധാനമന്ത്രിക്ക് തന്‍റെ രാജ്യത്തിന്‍റെ ചരിത്രത്തെക്കുറിച്ചും സ്വാതന്ത്ര്യ സമരനായകന്മാരെക്കുറിച്ചും വളരെ കുറച്ച് മാത്രമേ അറിയൂ എന്നറിയുന്നത് ആശ്ചര്യകരമാണ്. ഒരു പക്ഷേ അവർക്ക് ഗാന്ധിജി ഒരു പിആർ സ്‌റ്റണ്ട് മാത്രമായിരിക്കാം," എന്ന് പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
ഞെട്ടിപ്പോയെന്ന് ചിദംബരം: പ്രധാനമന്ത്രിയുടെ പരാമർശത്തിൽ താൻ ഞെട്ടിപ്പോയെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. "ആൽബർട്ട് ഐൻസ്‌റ്റീൻ എന്ന പേര് മോദി കേട്ടിട്ടുണ്ടോ? മഹാത്മാഗാന്ധിയെക്കുറിച്ച് ആൽബർട്ട് ഐൻസ്‌റ്റീൻ എന്താണ് പറഞ്ഞതെന്ന് മോദിക്ക് അറിയാമോ? ആൽബർട്ട് ഐൻസ്‌റ്റീൻ (മരണം 1955) മഹാത്മാഗാന്ധിയെക്കുറിച്ച് അറിയുന്നത് 'ഗാന്ധി' (1982) പുറത്തിറങ്ങിയതിന് ശേഷമാണോ," എന്ന് അദ്ദേഹം ചോദിച്ചു.
മോദി പറഞ്ഞത്: മഹാത്മാഗാന്ധി വലിയ ഒരു മനുഷ്യനായിരുന്നു. 75 കൊല്ലത്തിനിടെ അദ്ദേഹത്തെ ആഗോളതലത്തില്‍ ശ്രദ്ധിക്കും വിധം അടയാളപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്ക് ഉണ്ടായിരുന്നില്ലേ. അദ്ദേഹത്തെക്കുറിച്ച് ആർക്കും അറിയില്ല എന്നതിൽ തനിക്ക് ഖേദമുണ്ട്. "ലോകത്തിൻ്റെ ഒട്ടനവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഗാന്ധിയിലാണ്" എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
1982ല്‍ ഗാന്ധി ചിത്രം പുറത്ത് വന്നപ്പോഴാണ് ലോകം ഇതാരാണെന്ന് ആശ്ചര്യപ്പെട്ടത്. നമ്മള്‍ അദ്ദേഹത്തെ ലോകത്തിന് പരിചയപ്പെടുത്താനായി ഒന്നും ചെയ്‌തില്ല. ലോകത്തിന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയും അറിയാം. അവരെക്കാള്‍ ഒട്ടും ചെറിയ ആളല്ല ഗാന്ധിജി. അക്കാര്യം എല്ലാവരും അംഗീകരിക്കണം. ലോകമെമ്പാടും സഞ്ചരിച്ചതില്‍ നിന്ന് താന്‍ മനസിലാക്കിയ കാര്യം ഗാന്ധിജിയിലൂടെയാണ് ലോകം ഇന്ത്യയെ അറിയേണ്ടത് എന്നാണ് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ALSO READ : 'ഗാന്ധി സിനിമയിറങ്ങും മുന്‍പ് മഹാത്മാ ഗാന്ധിയെ ആര്‍ക്കും അറിയില്ലായിരുന്നു': നരേന്ദ്ര മോദി