ഹൈദരാബാദ്: അനധികൃത പശുക്കടത്തിനെ ചൊല്ലി രണ്ട് സമുദായത്തില്‍ ഉള്ളവര്‍ തമ്മില്‍ സംഘര്‍ഷം. തെലങ്കാനയിലെ മേധക് ജില്ലയിലാണ് സംഭവം. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സെക്ഷൻ 144 ഏർപ്പെടുത്തിയ സാഹചര്യത്തില്‍ നാലോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. മേധക് ജില്ലയിലെ രാംദാസ് ചൗരസ്‌തയ്ക്ക് സമീപമാണ് നിരോധനാജ്ഞ. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരു വിഭാങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഏതാനും ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഭാരതീയ ജനത യുവമോർച്ച (ബിജെവൈഎം) നേതാക്കൾ പശുക്കളെ കടത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിക്കുന്നത്. തുടര്‍ന്ന്, പരാതി നല്‍കുന്നതിന് പകരമായി അവര്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇരുവിഭാഗവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
ഇതിനിടെ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റവർ ചികിത്സയിലായിരുന്ന ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായെന്ന് പൊലീസ് പറഞ്ഞു.