കൈമൂർ : കാർ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. ബിഹാറിലെ കൈമൂർ ജില്ലയിൽ ഞായറാഴ്‌ച വൈകിട്ടോടെയായിരുന്നു അപകടം. സസാറാമിൽ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന സ്‌കോർപ്പിയോ കാർ ദേവ്കാലി ഗ്രാമത്തിന് സമീപം മൊഹാനിയയിലെത്തിയ ഉടൻ ബൈക്ക് യാത്രികനെ ഇടിച്ചു.
ശേഷം നിയന്ത്രണം വിട്ട് ഡിവൈഡർ കടന്ന് മറുവശത്തേക്ക് പോയ കാർ മുന്നിൽ നിന്നും വന്ന കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു (Nine People Die After Car Collides With Container In Kaimur). ബൈക്ക് യാത്രകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്‌നറിൽ ഇടിച്ചെന്നാണ് പ്രഥമാദൃഷ്‌ട്യാ തോന്നുന്നതെന്ന് മൊഹാനിയ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (SDPO) ദിലീപ് കുമാർ പറഞ്ഞു.
കാറിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്നും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി തങ്ങൾ ഭാബുവ സദർ ഹോസ്‌പിറ്റലിലേക്ക് അയച്ചിട്ടുണ്ടെന്നും ഗതാഗതക്കുരുക്ക് തടയുന്നതിന് ആദ്യം ദേശീയപാതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:കാറും ട്രാക്‌ടറും കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം
കാറും ട്രാക്‌ടറും കൂട്ടിയിടിച്ചു: ഈ മാസം 22ന് കാറും ട്രാക്‌ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിരുവണ്ണാമലയ്‌ക്ക് സമീപം കില്‍പെണ്ണത്തൂരിലാണ് അപകടമുണ്ടായത്. വില്ലുപുരം ജില്ലയിലെ കസ്‌കർണി സ്വദേശിയായ അളഗൻ (37), അവലൂർപേട്ട സ്വദേശിയായ പാണ്ഡ്യൻ (35), പ്രകാശ്, ചിരഞ്ജീവി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ട്രാക്‌ടർ ഡ്രൈവറായ പാർക്കവനത്തിന് കൈക്ക് പരിക്കേറ്റിരുന്നു.
അപകടത്തില്‍പെട്ടത് ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ്. തിരുവണ്ണാമലയിൽ നിന്നും കല്ലടിക്കുളത്തേക്ക് വിവാഹത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആദ്യം തിരുവണ്ണാമല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് പുതുച്ചേരി ജിപ്‌മാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.