ന്യൂഡൽഹി: കേരളത്തിലെ തൊടുപുഴയിലടക്കം രാജ്യത്ത് 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ (കെ വി) തുറക്കുന്നതിന് കേന്ദ്രത്തിന്‍റെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് ആണ് പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നവോദയ വിദ്യാലയ പദ്ധതിക്ക് കീഴിൽ 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള കേന്ദ്രീയ വിദ്യാലയങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഏകദേശം 5,872.08 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. മോസ്കോ, കാഠ്‌മണ്ഡു, ടെഹ്‌റാൻ എന്നിവിടങ്ങളിലടക്കം 1,256 കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 13.56 ലക്ഷം വിദ്യാർത്ഥികളാണ് ഈ കേന്ദ്രീയ വിദ്യാലയങ്ങളിലായി പഠിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ വരുന്നതോടെ ഏകദേശം 82,560 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. കൂടാതെ, ഏകദേശം 5,388 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്‌ടിക്കപ്പെടും.
കേന്ദ്ര സർക്കാർ/പ്രതിരോധ ജീവനക്കാരുടെ മക്കൾക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകുന്നത്.
നൂതനവും ഗുണനിലവാരമുള്ളതുമായ അധ്യാപനവും കാലികമായ അടിസ്ഥാന സൗകര്യങ്ങളും കാരണം കേന്ദ്രീയ വിദ്യാലയങ്ങള്‍ ഏറ്റവും കൂടുതൽ ഡിമാന്‍റുള്ള സ്‌കൂളുകളാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. എല്ലാ വർഷവും കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.