Take a break project | പൊതുജനങ്ങൾക്ക് ഗുണമാകാതെ 'ടേക്ക് എ ബ്രേക്ക്' പദ്ധതി: 'വഴിയിടം' പ്രഹസനമായെന്ന് ആക്ഷേപം
ഇടുക്കി : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത തൂക്കുപാലത്തെ 'ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രഹസനമായെന്ന് ആക്ഷേപം. തൂക്കുപാലം മാർക്കറ്റിൽ 32 ലക്ഷം രൂപ മുടക്കി നിർമിച്ച ശൗചാലയ സമുച്ചയമായ 'വഴിയിടം' രണ്ട് പ്രാവശ്യം ഉദ്ഘാടനം നിർവഹിച്ചിട്ടും അധികൃതർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ തയ്യാറാകാത്തതുമൂലം പ്രയോജനമില്ലാതാകുകയാണ്. നൂറുകണക്കിന് സഞ്ചാരികൾ കടന്നുപോകുന്ന രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള ശൗചാലയ സമുച്ചയം തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.
ഉദ്ഘാടനം നിർവഹിച്ചത് രണ്ട് തവണ : 2020 ഒക്ടോബറിലായിരുന്നു ആദ്യ ഉദ്ഘാടനം. ഡീൻ കുര്യാക്കോസ് എംപിയാണ് അന്ന് ശൗചാലയം ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടന ചടങ്ങിന് ശേഷവും ശൗചാലയം അടഞ്ഞുതന്നെ കിടന്നു. പിന്നീട് ചില മിനുക്കുപണികളൊക്കെ നടത്തി ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമാക്കി മുഖ്യമന്ത്രി ഓൺലൈനിലൂടെ വീണ്ടും ഉദ്ഘാടനം ചെയ്‌തു.
എന്നിട്ടും ആളുകൾക്ക് തുറന്ന് നൽകാനൊരു നടപടിയുമുണ്ടായില്ലന്നാണ് ഉയരുന്ന ആക്ഷേപം. ഈ ശൗചാലയ സമുച്ചയത്തിന് മാത്രം 32 ലക്ഷം രൂപ ചെലവാക്കിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, പദ്ധതി മൂന്ന് വശങ്ങളും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട മാർക്കറ്റിനുള്ളിലായതിനാൽ സഞ്ചാരികൾക്ക് ഇങ്ങനെയൊരു സംവിധാനം തൂക്കുപാലത്ത് ഉണ്ടെന്ന് കാണാനോ, തിരിച്ചറിയാനോ കഴിയില്ല. പദ്ധതിരേഖ പ്രകാരം ശൗചാലയത്തിന്‍റെ നടത്തിപ്പിനായി കുടുംബശ്രീ പ്രവർത്തകരെ കണ്ടെത്താനും കരുണാപുരം പഞ്ചായത്തിനായിട്ടില്ല.