ലോസ് ഏഞ്ചൽസ്: ചൈനീസ് ആയോധനകലയെ ഹോളിവുഡ് സിനിമ ലോകത്തിന് പരിചയപ്പെടുത്തികൊടുത്ത ഇതിഹാസ താരം ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് മൂലമാകാമെന്ന് പുതിയ കണ്ടെത്തൽ. 1973ൽ ജൂലൈയിൽ 32-ാം വയസിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ബ്രൂസ് ലീയുടെ നിഗൂഢ മരണം. അദ്ദേഹം മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ഡോക്‌ടർമാർ ഇത്തരത്തിൽ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
അന്നത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മസ്‌തിഷ്‌ക വീക്കം മൂലം മരണം സംഭവിച്ചതായി ഡോക്‌ടർമാർ വിധിയെഴുതി. അമിതമായി വേദന സംഹാരികൾ കഴിച്ചതിനെ തുടർന്നാണ് തലച്ചോറിൽ നീർ വീക്കം ഉണ്ടായതെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. എന്നാലിപ്പോൾ കൂടുതൽ പഠനത്തിലൂടെ 'ഹൈപ്പോനാട്രീമിയ' (Hyponatremia) മൂലമാണ് മരിച്ചതെന്ന നിഗമനത്തിലാണ് ഡോക്‌ടർമാർ എത്തിനിൽക്കുന്നത്.
അതായത്, അധിക ജലം പുറന്തള്ളാനുള്ള വൃക്കയുടെ കഴിവില്ലായ്‌മയാണ് ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ചത്. ഇത്തരത്തിൽ വൃക്ക പ്രവർത്തനരഹിതമായതിനെ തുടർന്ന് മരണം സംഭവിച്ചിരിക്കാമന്നും 'ക്ലിനിക്കൽ കിഡ്‌നി ജേണലി'ൽ ഒരു സംഘം വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. അധികമായി വെള്ളം കുടിച്ചിട്ടും മൂത്രത്തിലൂടെ അത്രയും വെള്ളം പുറന്തള്ളപ്പെടാതാവുന്നതോടെ ഹൈപ്പോനാട്രീമിയ, സെറിബ്രൽ എഡിമ (മസ്‌തിഷ്‌ക വീക്കം) എന്നീ അവസ്ഥകളിലേക്കും ക്രമേണ മണിക്കൂറുകൾക്കുള്ളിൽ മരണത്തിലേക്കും നയിക്കപ്പെടുന്നു.
എന്താണ് ഹൈപ്പോനാട്രീമിയ: അമിതമായി വെള്ളം കുടിക്കുന്നത് മൂലം രക്തത്തിലെ സോഡിയത്തിന്‍റെ അളവ് അസാധാരണമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോനാട്രീമിയ. ഈ അസന്തുലിതാവസ്ഥ തലച്ചോറിലേതുൾപ്പെടെ ശരീരത്തിലെ കോശങ്ങൾ വീർക്കുന്നതിന് കാരണമാകുന്നു. ഉയർന്ന അളവിൽ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും ബ്രൂസ് ലീക്ക് ദാഹം വർധിക്കാൻ കാരണമായിരുന്നതായി പഠനം അവകാശപ്പെടുന്നു.
കാരറ്റ്, ആപ്പിൾ എന്നിവയുടെ ജ്യൂസുകൾ അമിതമായി കുടിക്കുന്ന ശീലം ബ്രൂസ് ലീയ്‌ക്ക് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യ ലിൻഡ ലീയും (77) മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. 2018ൽ 'ബ്രൂസ് ലീ, എ ലൈഫ്' എന്ന ജീവചരിത്രം എഴുതിയ മാത്യു പോളി, ബ്രൂസ് ലീ മരിക്കുന്ന സായാഹ്നത്തിൽ അമിതമായി വെള്ളം കുടിച്ചിരുന്നതായും പരാമർശിക്കുന്നു.
ബ്രൂസ് ലീയെ കൊന്ന വെള്ളം: നിരവധി നിഗൂഢ സിദ്ധാന്തങ്ങളാൽ വലയം ചെയ്യപ്പെട്ടതാണ് ബ്രൂസ് ലീയുടെ മരണം. ചൈനീസ് ഗുണ്ടാസംഘങ്ങൾ വധിച്ചിരിക്കാം, കാമുകി വിഷം നൽകി കൊലപ്പെടുത്തിയതാകാം, അല്ലെങ്കിൽ എന്തെങ്കിലും ശാപത്തിന് ഇരയായതാകാം എന്നിങ്ങനെ നീളുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇവയ്‌ക്ക് വിപരീതമാണ് അരനൂറ്റാണ്ടിന് ശേഷമുള്ള ഗവേഷകരുടെ പുതിയ കണ്ടെത്തൽ.
1973 മെയ് മാസത്തിലാണ് കുഴഞ്ഞുവീണതിനെ തുടർന്ന് ബ്രൂസ് ലീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ വിദഗ്‌ധ പരിശോധനയിൽ അദ്ദേഹത്തിന് സെറിബ്രൽ എഡിമ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിന് മുമ്പ് താൻ ലഹരി പദാർഥം ഉപയോഗിച്ചിരുന്നതായി ബ്രൂസ് ലീ തന്നെ സമ്മതിക്കുകയുണ്ടായി.
'വെള്ളമായിരിക്കൂ സുഹൃത്തേ' (Be water, my friend) എന്ന ബ്രൂസ് ലീയുടെ പ്രശസ്‌തമായ ഉദ്ധരണി ഇവിടെ ഏറെ ശ്രദ്ധ നേടുന്നു. പക്ഷെ, വെള്ളം തന്നെ ഇതിഹാസ നടന്‍റെ മരണത്തിനും കാരണമായെന്നത് വിരോധാഭാസമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.