പന്നിയുടെ ഹൃദയം മാറ്റി വച്ച മനുഷ്യന്‍ ശസ്‌ത്രക്രിയക്ക് രണ്ട് മാസത്തിന് ശേഷം മരണപ്പെട്ടതിന് പിന്നാലെ, ഇനിയും ഇത്തരം അവയവ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയകള്‍ സാധ്യമാണോ എന്ന സംശയത്തിലാണ് പൊതുജനം. ഇതേകുറിച്ച് വിദഗ്‌ധര്‍ക്ക് സമ്മിശ്ര അഭിപ്രായമാണുള്ളത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ പൂര്‍ണ വിജയമാകുന്നതിന് സമീപഭാവിയിൽ സാധ്യതയില്ല എന്നാണ് വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നത്. എന്നാൽ അടുത്ത 30-40 വർഷത്തിനുള്ളിൽ ഇത് സാധ്യമാകാമെന്ന പ്രത്യാശയും അവര്‍ പങ്കുവയ്ക്കുന്നു.
ആശങ്കയും പ്രതീക്ഷകളും
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന ശസ്‌ത്രക്രിയകളില്‍ ഇതുവരെ ആരും ശാശ്വതമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നാണ് കൊച്ചിയിലെ അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ (Gastrointestinal) സർജറി വിഭാഗം പ്രൊഫസർ ഡോ. സുധീന്ദ്രൻ എസ് അഭിപ്രായപ്പെട്ടത്. വരുന്ന 30-40 വർഷത്തിനുള്ളിൽ നമുക്ക് ഒരു വലിയ മുന്നേറ്റം കാണാൻ സാധ്യതയില്ല, കാരണം ഒരു മൃഗ അവയവം മനുഷ്യശരീരത്തിന് സ്വീകാര്യമാകുന്ന ഒരു സാഹചര്യം ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. നിരസിക്കൽ പ്രക്രിയയെ മറികടക്കുന്നതിന് സങ്കീർണമായ നിരവധി ഘട്ടങ്ങളും ഇതില്‍ ആവശ്യമാണ്. ഇത്തരം ശസ്‌ത്രക്രിയകളുടെ ദീർഘകാല വിജയം എളുപ്പമായിരിക്കില്ല," എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിലെ സിടിവിഎസ് ഡയറക്ടറും തലവനുമായ ഡോ. ഉദ്ഗീത് ധീർ വിപരീത അഭിപ്രായമാണ് വിഷയത്തില്‍ പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍, മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരവുമായി കൂടുതൽ പൊരുത്തപ്പെടുന്നതിനാൽ സീനോട്രാൻസ്പ്ലാന്റേഷൻ വിജയിച്ചേക്കാമെന്നാണ് പറയുന്നത്. "സമീപ ഭാവിയിൽ, രോഗപ്രതിരോധ സംവിധാനത്തെ പരിഷ്‌ക്കരിക്കുന്നതിനോ അല്ലെങ്കിൽ ശരീരം ഈ അവയവങ്ങളെ ഒരു ഭാഗമായി സ്വീകരിക്കുന്നതോ ആയ തരത്തിൽ രോഗപ്രതിരോധ സംവിധാനത്തെ സന്തുലിതമാക്കാന്‍ കഴിയുന്ന സീനോട്രാൻസ്പ്ലാന്റേഷനിലേക്ക് പോകാൻ ശാസ്‌ത്രലോകത്തിന് കഴിയുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ആരോഗ്യരംഗം ഇപ്പോള്‍ നേരടുന്ന വെല്ലുവിളികളെ പുതിയ സെല്ലുലാർ സാങ്കേതികവിദ്യയുടെ വികാസത്തോടെ പരിഷ്കരിക്കാൻ സാധിക്കുമെന്നും ഇതിലൂടെ കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി
സീനോട്രാന്‍സ്പ്ലാന്‍റേഷനുകളെന്ന(xenotransplantations)അവയവമാറ്റിവെയ്ക്കല്‍ ശസ്‌ത്രക്രിയ
സീനോട്രാന്‍സ്പ്ലാന്‍റേഷന്‍ (xenotransplantations) എന്നറിയപ്പെടുന്ന ഈ പ്രക്രിയ 17-ാം നൂറ്റാണ്ടിലാണ് പ്രചാരത്തിലാകുന്നത്. ആദ്യകാലങ്ങളില്‍ മൃഗങ്ങളുടെ രക്തപകര്‍ച്ചയ്ക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതിലൂടെ നടത്തിയിരുന്നത്. ശസ്‌ത്രക്രിയകള്‍ക്കായി മനുഷ്യരുടെ അവയവങ്ങളുടെ ദൗര്‍ബല്യം കാരണമാണ് പിന്നീട് ഈ പ്രക്രിയയിലൂടെ മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരിലേക്കും ഉപയോഗിക്കാമെന്ന് ശാസ്‌ത്രലോകം കണ്ടെത്തിയത്. ഇതിനായി കുരങ്ങുകള്‍, ചിമ്പാൻസികൾ, ബബൂണുകൾ തുടങ്ങിയ മനുഷ്യേതര പ്രൈമേറ്റുകളെയും പന്നികളേയുമാണ് വിദഗ്‌ധര്‍ നിരീക്ഷിച്ചത്. തുടര്‍ന്ന് പന്നികളില്‍ നടത്തിയ പരീക്ഷണങ്ങളാണ് അടുത്തിടെ നടത്തിയ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്‌ത്രക്രിയയിലേക്ക് ഡോക്‌ടര്‍മാരെ കൊണ്ടെത്തിച്ചത്.
ബെന്നറ്റിന്‍റെ മരണവും വിദഗ്‌ധരുടെ അഭിപ്രായങ്ങളും
മാരകമായ ഹൃദ്‌രോഗം ബാധിച്ച 57കാരനായ ഡേവിഡ് ബെന്നറ്റിന് ജനുവരിയിലാണ് യുഎസ് ഡോക്ർടമാർ ജനിതകമാറ്റം വരുത്തിയ പന്നി ഹൃദയം വിജയകരമായി മാറ്റിവച്ചത്. ശസ്‌ത്രക്രിയക്കുശേഷം ആഴ്‌ചകളോളം സാധാരണരീതിയിലാണ്ന്ന ബെന്നറ്റിന്‍റെ ഹൃദയം പ്രവർത്തിച്ചതും. ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അദ്ദേഹത്തിന് ഫിസിയോതെറാപ്പിയും ആരോഗ്യവിദഗ്‌ധര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷമാണ് അദ്ദേഹം മരണപ്പെട്ടത്.
ബെന്നറ്റിന്‍റെ മരണത്തിന് ശരീരം അവയവം നിരസിച്ചത് മാത്രമാണോ പ്രധാനകാരണമെന്ന് വ്യക്തമല്ലെങ്കിലും, സീനോട്രാൻസ്പ്ലാന്‍റേഷന്‍ നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരുന്ന ഗവേഷകർ വ്യക്തമാക്കിയത് ശസ്‌ത്രക്രിയയുടെ നല്ല ഫലങ്ങൾ ദീർഘകാല വിജയത്തെ അർഥമാക്കുന്നില്ല എന്നാണ്. മനുഷ്യന്‍റെ രോഗപ്രതിരോധ സംവിധാനത്താൽ പന്നിയുടെ അവയവങ്ങൾ നിരസിക്കുന്നതിലേക്ക് നയിക്കുന്ന രോഗപ്രതിരോധ തടസങ്ങളാണ് ഇത്തരം പ്രക്രിയയകളുടെ പ്രധാന വെല്ലുവിളിയെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നിട്ടും അടുത്തിടെ നടന്ന പല സീനോട്രാൻസ്പ്ലാന്‍റേഷനുകളിലും പന്നികളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
ഈ പ്രക്രിയയ്ക്കായി പന്നിയുടെ അവയവങ്ങൾ മാത്രം തെരഞ്ഞെടുത്തതിനുള്ള പ്രധാനകാരണങ്ങളായി വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നത്
- മനുഷ്യരുമായുള്ള ഫിസിയോളജിക്കൽ സാമ്യം
- പത്തോ അതിലധികമോ വലിയ ലിറ്റർ വലിപ്പം
- 4 മാസത്തിൽ താഴെയുള്ള ചെറിയ ഗർഭകാലം
- അണുബാധകൾ പകരാനുള്ള സാധ്യത കുറവ്
എന്നിവയാണ് പന്നികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ കാരണമെന്നാണ് മണിപ്പാൽ ആശുപത്രിയിലെ അവയവദാന, മാറ്റിവയ്ക്കൽ വിഭാഗം മേധാവി ഡോ. അവ്നിഷ് സേത്ത് പറഞ്ഞത്.
"പന്നികളുടെ ജനിതക ക്രമം മനുഷ്യരുമായി എളുപ്പത്തിൽ പൊരുത്തപ്പെടുത്താൻ കഴിയുന്നവയാണ്, അവയവങ്ങളുടെ വലുപ്പം ശരീരഘടനയിൽ സമാനമാണ്, കൂടാതെ ക്രോസ് അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്നും" അപ്പോളോ ആശുപത്രിയിലെ കരൾ മാറ്റി വയ്ക്കൽ & എച്ച്പിബി സർജറി കൺസൾട്ടന്‍റ് ഡോ.വിക്രം റൗട്ട് കൂട്ടിച്ചേർത്തു
വിജയകരമായി പൂര്‍ത്തിയാക്കിയ സീനോട്രാന്‍സ്പ്ലാന്‍റേഷന്‍ ശസ്‌ത്രക്രിയകള്‍
യുഎസിലെ ബർമിങ്ഹാമിലെ അലബാമ സർവകലാശാലയിലെ ഗവേഷകർ മസ്‌തിഷ്‌ക മരണം സംഭവിച്ച മനുഷ്യനിലേക്ക് പന്നിയുടെ വൃക്ക മാറ്റിവയ്ക്കൽ വിജയകരമായി നടത്തിയിരുന്നു. ആ രോഗിയുടെ ശരീരം അത് നിരസിക്കപ്പെടാതെ മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്തു. 2021 സെപ്റ്റംബറിൽ, അമേരിക്കൻ ജേണൽ ഓഫ് ട്രാൻസ്പ്ലാന്‍റേഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ജീൻ എഡിറ്റ് ചെയ്‌ത പന്നിയുടെ രണ്ട് വൃക്കകൾ മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിക്ക് മാറ്റിവെച്ചതായി അറിയിച്ചു. ഒക്‌ടോബറിൽ, ന്യൂയോർക്കിലെ ലാങ്കോൺ ഹെൽത്തിലെ ആരോഗ്യവിദഗ്‌ധരും സമാനമായ ശസ്ത്രക്രിയ നടത്തിയിരുന്നു.