കൽപ്പറ്റ: വയനാട്ടിൽ കേരള-കർണാടക അതിർത്തിയിൽ കബനീതീരം ലഹരി കടത്തിന്‍റെ കേന്ദ്രമാകുന്നു. ലഹരിക്കടത്ത് തടയാൻ പുൽപ്പള്ളിയിൽ എക്സൈസ് ഓഫീസ് തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കർണാടകയിലെ മൈസൂർ, ഷിമോഗ എന്നിവിടങ്ങളിൽ നിന്ന് വയനാട്ടിലേക്ക് ലഹരിവസ്തുക്കൾ കൊണ്ടുവരുന്ന പ്രധാന വഴിയാണിത്. പുഴക്കിപ്പുറം മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരും പുഴയ്ക്ക് അപ്പുറം കർണാടകയിലെ ബൈരക്കുപ്പ, മച്ചൂർ മേഖലയുമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ലഹരിക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്യുന്നതും ഈ മേഖലയിലാണ്.
എക്സൈസിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ മേഖലയിൽ 24 മണിക്കൂറും പരിശോധന നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 40 കിലോമീറ്റർ അകലെയുള്ള സുൽത്താൻ ബത്തേരി, മീനങ്ങാടി ഓഫീസുകളില്‍ പരിഗണിക്കുന്ന നിലവിലെ അവസ്ഥക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.