വയനാട്: ചാലിഗദ്ദ കോളനി നിവാസികളുടെ വിഷമങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി. എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകുന്ന ഇടമാണ് ചാലിഗദ്ദ ആദിവാസി കോളനി. 57 കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്.
ഇക്കൊല്ലത്തെ പ്രളയത്തിൽ കോളനിയിലെ മിക്ക വീടുകളും താമസിക്കാൻ പറ്റാത്ത വിധം തകർന്നിരുന്നു. കോളനി നിവാസികളുടെ മുഴുവൻ സങ്കടങ്ങളും കേട്ട രാഹുൽ ഗാന്ധി തകർന്ന വീടുകൾ നേരിട്ട് കണ്ടു ബോധ്യപ്പെട്ടു. വിഷമങ്ങൾക്കിടയിലും രാഹുൽഗാന്ധി കോളനിയിൽ നേരിട്ടെത്തിയതിന്‍റെ ആവേശത്തിലായിരുന്നു കോളനിവാസികൾ. ഹസ്‌തദാനം നൽകാനും ഒപ്പം നിന്ന് സെൽഫി എടുക്കാനും പലരും മത്സരിച്ചു. കടങ്ങൾ എഴുതിത്തള്ളാൻ നടപടിയെടുക്കണമെന്നും കോളനിക്കാര്‍ രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടു. ഒരു വശത്ത് വനവും മറുവശത്ത് കബനി നദിയുമാണ് ചാലിഗദ്ദയിൽ. വന വിഭവങ്ങൾ ശേഖരിച്ചും കൂലിപ്പണിയെടുത്തും ഉപജീവന മാര്‍ഗം നടത്തുന്നവരാണ് ഇവിടത്തുകാര്‍. സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്താണ് രാഹുൽ ഗാന്ധി മടങ്ങിയത്.