വയനാട്: വേനൽമഴയിൽ ജില്ലയിൽ 102 കോടിയിലധികം രൂപയുടെ കൃഷിനാശമെന്ന് കണക്കുകൾ. ലോക്ക് ഡൗൺ പ്രതിസന്ധിക്കൊപ്പം കൃഷിനാശവുമുണ്ടായതോടെ കർഷകർക്ക് ഇരുട്ടടിയായി. ഏപ്രില്‍ ഒന്ന് മുതലുള്ള കണക്കനുസരിച്ച് വേനൽമഴയിൽ 958 ഹെക്‌ടർ സ്ഥലത്തെ കൃഷിയാണ് വയനാട്ടില്‍ നശിച്ചത്. ആകെ 102 കോടി 85 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് അധികൃതരുടെ വിലയിരുത്തല്‍. 588 ഹെക്‌ടർ സ്ഥലത്തെ കുലച്ച വാഴകൾ മഴയിലും കാറ്റിലും നിലംപൊത്തി. 9,645 കർഷകരുടെ വാഴക്കൃഷി നശിച്ചു. വായ്‌പയെടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷി നശിച്ചവരാണ് പലരും. ചിലർക്ക് കഴിഞ്ഞ വർഷത്തെ നഷ്‌ടപരിഹാരം പോലും ലഭിച്ചിട്ടില്ല.
വാഴക്കൃഷി കഴിഞ്ഞാൽ ജില്ലയിൽ കൂടുതൽ നഷ്‌ടം സംഭവിച്ചിരിക്കുന്നത് കവുങ്ങിനും റബറിനുമാണ്. 873 കർഷകരുടെ കവുങ്ങുകളാണ് നശിച്ചത്. 839 റബർ കർഷകരെയാണ് വേനൽ മഴ ചതിച്ചത്. കാപ്പി, തെങ്ങ്, കപ്പ തുടങ്ങിയ വിളകളും പച്ചക്കറിത്തോട്ടങ്ങളും മഴയിൽ നശിച്ചിട്ടുണ്ട്. കൃഷിനാശം ജില്ലയിൽ മൊത്തം 12,678 കർഷകരെയാണ് കണ്ണീരിലാഴ്ത്തിയത്.