വയനാട്: സുൽത്താൻ ബത്തേരിയിൽ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി ലക്ഷങ്ങളുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തൽ. വാഹനം വാങ്ങുന്നതിലും ഓണറേറിയം നല്‍കുന്നതിലുമടക്കം ബാങ്ക് അധികൃതർ വ്യാജരേഖ ചമച്ച് സാമ്പത്തിക തട്ടിപ്പു നടത്തി. വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികൾ റദ്ദാക്കാനും കേസില്‍ പുനരന്വേഷണം നടത്താനും വിജിലന്‍സ് റിപ്പോർട്ടിൽ ശിപാര്‍ശയുണ്ട്.
ജില്ല ജോയിന്‍റ് രജിസ്ട്രാര്‍ കെ. നാരായണന്‍ 2013 സെപ്റ്റംബര്‍ 10നും 2014 ജൂലൈ 19നും പുറപ്പെടുവിച്ചു എന്ന് കാണിച്ച് ബാങ്ക് ഉപയോഗപ്പെടുത്തിയ ഉത്തരവുകള്‍ വ്യാജമാണെന്നാണ് വിജിലൻസിന്‍റെ പ്രധാന കണ്ടെത്തൽ. നേരത്തെ ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ ജോയിന്‍റ് രജിസ്ട്രാറുടെ ഉത്തരവുകളടങ്ങുന്ന ഫയലുകള്‍ കാണാതായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും സഹകരണ വിജിലന്‍സ് അന്വേഷിക്കണമെന്നും ജില്ല പൊലീസ് മേധാവി നിര്‍ദേശിച്ചു. ബാങ്കിലെ അഴിമതി സംബന്ധിച്ചുയർന്ന ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ബാങ്ക് വ്യാജ ഉത്തരവുകള്‍ സൃഷ്‌ടിച്ചതായി സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിലെ എ ക്ലാസ് മെമ്പറായ റോയി ജോണ്‍ നേരത്തെ സുൽത്താൻ ബത്തേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സഹകരണ വകുപ്പ് ചട്ടം 65, 68 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഉത്തരവുകള്‍ വ്യാജമാണെന്ന് ജോയിന്‍റ് രജിസ്‌ട്രാറും രേഖാമൂലം മൊഴി നൽകി. എന്നാൽ, ഇതൊന്നും പരിശോധിക്കാനോ കേസ് കൃത്യമായി അന്വേഷിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നാണ് വിജിലൻസ് നിരീക്ഷണം.