തൃശൂർ : കുന്നംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്. ഇതുകൂടാതെ 60,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കുന്നംകുളം പോർക്കുളം പന്തായിൽ സായൂജിനാണ്(23) ശിക്ഷ.
കുന്നംകുളം അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്‌ജ് റീന എം ദാസാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് കേസ്. 2018ലാണ് കേസിനാസ്‌പദമായ സംഭവം.
2018 ഫെബ്രുവരി മാസം മുതൽ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മറ്റാരും വിവരമറിയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തി.
പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയപ്പോഴാണ് കാര്യങ്ങള്‍ വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന്, കുട്ടിയുടെ മാതാപിതാക്കള്‍ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. കുട്ടിയുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സായൂജിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. 19 സാക്ഷികളെ വിസ്‌തരിക്കുകയും 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്‌ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്‌തു.