തൃശ്ശൂർ: മതിലകം സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ററി സ്‌കൂളില്‍ മോഷണം. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാൽ ലക്ഷം രൂപ കവർന്നു. എൽ പി വിഭാഗത്തിലെ വിദ്യാർഥികളുടെ യൂണിഫോമിന്‍റെ പണമാണ് നഷ്ടപ്പെട്ടത്.
ഇന്ന് രാവിലെ സ്‌കൂളിന്‍റെ ഓഫീസിന് മുന്നിലെ ലൈറ്റ് ഓഫാക്കാന്‍ എത്തിയ വാച്ച്‌മാനാണ് ഓഫീസ് മുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. മതിലകം എസ്ഐ കെ പി മിഥുനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഓഫീസ് മുറിയുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. ക്ലർക്കിന്റെ അലമാര തുറന്ന് താക്കോൽ എടുക്കുകയായിരുന്നു. ലോക്കറിനുള്ളിലെ ട്രേയില്‍ പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. ട്രേ നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഓഫീസ് റൂം, പ്രധാന അധ്യാപകന്‍റെ മുറി, സ്റ്റാഫ് റൂം എന്നിവയും തുറന്ന് കിടക്കുകയായിരുന്നു. സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന സ്‌കൂളിന്‍റെ മുഴുവന്‍ താക്കോല്‍ കൂട്ടവും നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രധാന അധ്യാപകന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സിസിടിവി ഡിവിആര്‍ എന്നിവയും നഷ്ടപ്പെട്ടു. സ്‌കൂളിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സയന്‍റിഫിക് ഉദ്യാഗസ്ഥരും എത്തി തെളിവുകൾ ശേഖരിച്ചു. സ്‌കൂളില്‍ 30 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ നിലവിൽ നൈറ്റ് സെക്യൂരിറ്റി സംവിധാനമില്ല. അതേ സമയം മേഖലയിൽ വർധിച്ച് വരുന്ന മോഷണങ്ങളെക്കുറിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസ്, മതിലകം സിഐ കെ കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.