തൃശൂര്‍: ഒല്ലൂരില്‍ രേഖകളില്ലാത്ത പത്തൊമ്പതര ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവത്തില്‍ ഒല്ലൂര്‍ സ്വദേശിയായ 50കാരന്‍ പുളിക്കന്‍ ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ വീട്ടിലും സമീപത്തെ ഓഫിസിലും നടത്തിയ പരിശോധനയിലാണ് പണവും രേഖകളും പിടികൂടിയത്. അനധികൃത പണമിടപാട് നടത്തുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത്ത് അശോകിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണവും രേഖകളും പിടിച്ചെടുത്തത്. ഒല്ലൂര്‍ എസ്എച്ച്ഒ ബെന്നി ജേക്കബിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടിലും സമീപത്തെ ഇയാളുടെ കേബിള്‍ ടിവി ഓഫിസിലുമാണ് പരിശോധന നടത്തിയത്.
വീട്ടിലെ അടുക്കളയോട് ചേര്‍ന്ന സ്റ്റോര്‍ മുറിയിലും ഓഫിസിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണത്തിന് പുറമെ മുദ്രപത്രങ്ങള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ തുടങ്ങിയ അനധികൃത രേഖകളും പൊലീസ് പിടികൂടിയിട്ടുണ്ട്. ഒല്ലൂര്‍ പള്ളിക്ക് സമീപത്തെ ഇയാളുടെ വീട്ടിലായിരുന്നു പരിശോധന.
സംഭവത്തില്‍ പ്രതി പുളിക്കന്‍ ജോഷിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ്ഐമാരായ വിജിത്ത്, ഗോകുൽ, വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷീജ, സിവിൽ പൊലീസ് ഓഫിസർമാരായ അഭീഷ് ആന്‍റണി, രഞ്ജിത്ത് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.