തൃശൂർ: മരത്താക്കരയിൽ 30 ലിറ്റർ ചാരായവുമായി മണ്ണും പേട്ട സ്വദേശി ജെയ്‌സനെ എക്സൈസ് പിടികൂടി. ചായവില്‍പന മറയാക്കിയാണ് ഇയാള്‍ ചാരായ വില്‍പ്പന നടത്തിയത്. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു 30 ലിറ്റർ ചാരായം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ലോക്ക്ഡൗൺ സമയത്ത് വൻതോതിൽ ചാരായം വാറ്റി വില്‍പന നടത്തുന്ന ഇയാളെപ്പറ്റിയുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ എക്സൈസ് റേഞ്ച് ഷാഡോ വിഭാഗം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ചാരായത്തിന് ഒരോ പത്തു ദിവസത്തേക്കും ഓരോ കോഡ് ഉപയോഗിച്ചാണ് വില്‍പന.
ഓഗസ്റ്റ് 10 വരെ ഡ്രീം ഗോൾഡ് എന്നും 11 മുതൽ 20 വരെ ഫ്രീഡം എന്നും 21മുതൽ 31 വരെ മാവേലി എന്നുമാണ് ഇയാൾ നൽകിയ കോഡ്. കോഡ് വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഫ്രീഡം 15 എണ്ണത്തിന് ഓർഡർ നൽകി അഡ്വാൻസും നൽകിയ എക്സൈസ് ഹൈവേയിൽ വച്ച് ചാരയാവുമായി ഓട്ടോറിക്ഷയിൽ എത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്തലിൽ വാഷും ,വാറ്റുപകരണങ്ങളും വടക്കാഞ്ചേരി റെയ്ഞ്ചിൽപ്പെട്ട ആറ്റൂർ പാറപ്പുറത്ത് പാട്ടത്തിനെടുത്ത കൃഷി ഭൂമിയിൽ ഉണ്ടെന്ന് ഇയാൾ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ സ്ഥലത്തു നിന്നും 800 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഒരു ഫ്രീഡം എന്നാൽ 1 ലിറ്റർ ചാരായമാണെന്നാണ് കണക്ക്. ലിറ്ററൊന്നിന് 1500 രൂപയാണ് വില. ലോക്ക്ഡൗൺ കാലത്ത് ഒരു ദിവസം 200 ലിറ്റർ വരെ വാറ്റി വില്‍പന നടത്തിയിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.