തൃശൂര്‍: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവര്‍ മരിച്ച കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ഉൾപ്പെട്ട മലയാളി സൈനികൻ നാട്ടില്‍ നിന്ന് മടങ്ങിയത് ദിവസങ്ങൾക്ക് മുൻപ് മാത്രം. ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്‍റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു തൃശൂർ പൊന്നൂക്കര സ്വദേശിയായ വാറൻ്റ് ഓഫീസർ പ്രദീപ് (38).
കോയമ്പത്തൂരിലെ ക്വര്‍ട്ടേഴ്‌സിലാണ് പ്രദീപിന്‍റെ കുടുംബം താമസിക്കുന്നത്. എതാനും നാള്‍ മുമ്പ് മകന്‍റെ പിറന്നാളും അച്ഛന്‍റെ ചികിത്സ ആവശ്യത്തിനുമായി നാട്ടിലെത്തി മടങ്ങിയ ശേഷം ജോലിയില്‍ തിരിച്ചെത്തി നാലാം നാളാണ് പ്രദീപ് ദുരന്തത്തിന് ഇരയാവുന്നത്.
2004ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
also read: ബിപിൻ റാവത്തിന്‍റെ ഭൗതിക ശരീരം വ്യാഴാഴ്ച ഡൽഹിയിലെത്തിക്കും; സംസ്കാരം വെള്ളിയാഴ്‌ച
2018ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനം ഇദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്.
ഒട്ടേറെ ജീവനുകൾ രക്ഷിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന് ഇന്ത്യൻ പ്രസിഡന്‍റിന്‍റേയും സംസ്ഥാന സർക്കാരിന്‍റേയും പ്രത്യേക പ്രശംസ നേടാനായിരുന്നു. ശ്രീലക്ഷ്‌മിയാണ് ഭാര്യ. 5 വയസുള്ള ദക്ഷന്‍ ദേവ് 2 വയസുള്ള ദേവപ്രയാഗ് എന്നിവരാണ് മക്കള്‍.