തൃശ്ശൂർ: ഗീതാഗോപി എംഎൽഎയെ അപമാനിച്ച സംഭവത്തിൽ ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയെന്ന് മന്ത്രി എ കെ ബാലൻ. ഇത്തരം വൈകൃതങ്ങൾക്കെതിരെ പൊതുസമൂഹം ഒന്നിക്കണമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. ചേർപ്പ് -തൃപ്രയാർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഗീത ഗോപി എംഎൽഎ ചേർപ്പ് സിവിൽ സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇവിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം.
റോഡിന്റെ പണി ആരംഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ എംഎൽഎ സിവിൽ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ എംഎൽഎയുടെ സമര നാടകം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺസിന്റെ സമരവും സിവിൽ സ്റ്റേഷനു മുന്നിൽ ആരംഭിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എംഎൽഎയുമായി ചർച്ച നടത്തുകയും റോഡിന്റെ പണി ആരംഭിച്ചതിനെ തുടർന്ന് മൂന്നരയോടെ എംഎൽഎ സമരം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെ എത്തിയ യൂത്ത് കോൺഗ്രസുകാർ എംഎൽഎ ഇരുന്ന സ്ഥലം ചാണക വെള്ളം തെളിച്ചു വൃത്തിയാക്കുകയായിരുന്നു.