തൃശൂര്‍: സ്റ്റേഷൻ പരിസരത്തെ ഉപയോഗ ശൂന്യമായി കിടന്ന പ്രദേശത്ത് ജൈവ കൃഷിയൊരുക്കി മാതൃകയാകുകയാണ് അന്തിക്കാട് പൊലീസ്. പൊലീസ് സ്റ്റേഷൻ പരിസരത്തെ മാലിന്യവും കാടും നീക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നെങ്കിലും തിരക്കുകൾക്കിടയിലും പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഉണർന്ന് പ്രവർത്തിച്ചതോടെയാണ് സ്റ്റേഷൻ പരിസരം വൃത്തിയായത്. അന്തിക്കാട് മൂന്നാം വാർഡിലെ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികളും, പെരിങ്ങോട്ടുകര ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും സ്റ്റുഡന്‍റ്സ് പൊലീസും ഒത്തു പിടിച്ചപ്പോൾ അന്തിക്കാട് പൊലീസ് സ്റ്റേഷന്‍റെ മുഖഛായ മാറി.
പഴയ പൊലീസ് സ്റ്റേഷന് മുമ്പിലുള്ള സ്ഥലത്ത് വെണ്ട, പയർ, വഴുതന, തക്കാളി, മുളക് എന്നിവയുടെ കൃഷി ആരംഭിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിക്കാട് കൃഷി ഭവനുമായി സഹകരിച്ചാണ് വിത്ത്, വളം, ഗ്രോബാഗ്, ജൈവ കീടനാശിനി ലഭ്യമാക്കിയത്. ഓണത്തിന് വിളവെടുക്കുന്ന രീതിയിലാണ് കൃഷി. അന്തിക്കാട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ വി ആർ നരേന്ദ്രൻ, കൃഷി ഓഫീസർ എസ് മിനി എന്നിവരടങ്ങുന്ന സംഘമാണ് മാർഗനിർദേശം നൽകുന്നത്. കേസുകളിൽ പെട്ട് കിടന്നിരുന്ന പുല്ല് മൂടിയ ബൈക്കുകൾ പൊലീസുകാരുടെ നേതൃത്വത്തിൽ മാറ്റി സ്ഥാപിക്കുകയും ചെയ്തു.