തിരുവനന്തപുരം: മാർക്ക് തിരിമറിയിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കേരള സർവ്വകലാശാല. ഒരുമാസത്തിനുള്ളിൽ പ്രൊ വൈസ് ചാൻസിലർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സസ്പെൻഷനിലായ സെക്ഷൻ ഓഫീസറുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും തുടർനടപടി. മറ്റു വിദ്യാർഥികളുടെ മാർക്കുകളിൽ തിരുത്തലുണ്ടായോ എന്നതിന്‍റെ വിശദാംശങ്ങൾ ശേഖരിക്കാൻ പരീക്ഷ കൺട്രോളറെയും സർവകലാശാല ചുമതലപ്പെടുത്തി.
കേരള സർവകലാശാല ബിഎസ്ഇ കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ വിദ്യാർത്ഥിയുടെ മാർക്കിൽ ആണ് ആദ്യം തിരിമറി വ്യക്തമായത്. തുടർന്നുള്ള പരിശോധനയിൽ എഴുപതിലേറെ വിദ്യാർത്ഥികളുടെ മാർക്കുകളിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് സെക്ഷൻ ഓഫീസർ എ വിനോദിനെ സസ്‌പെൻഡ് ചെയ്‌തത്. ഗുരുതരമായ ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിൽ പ്രൊ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സർവകലാശാല സമഗ്രമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് ഉൾപ്പെടെയുള്ള നടപടികളും സർവകലാശാല സ്വീകരിച്ചിട്ടുണ്ട്.