തിരുവനന്തപുരം: ഇന്ന് ജൂലൈ 14. കൃത്യം പതിനാറ് ദിവസം മുൻപാണ് ഇടിവി ഭാരത് സംഘം തിരുവനന്തപുരം പുഞ്ചക്കരിയിലെ അഭിജിത്തിന്‍റെ വീട് തേടിയെത്തിയത്. അന്ന് ആ പതിനൊന്നു വയസുകാരൻ മീൻ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുകയായിരുന്നു. ഒന്നര വയസില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ച അഭിജിത്തിനും സഹോദരി അമൃതയ്ക്കും ഇപ്പോൾ കൂട്ടായുള്ളത് അമ്മൂമ്മ സുധ മാത്രമാണ്.
ഹോട്ടല്‍ നടത്തി ഉപജീവനം നടത്തിയുന്ന മൂന്നംഗ കുടുംബത്തിന് കൊവിഡ് എത്തിയതോടെ ജീവിതം അത്രമേല്‍ ദുരിതമായെന്ന് അറിഞ്ഞാണ് ഇടിവി ഭാരത് സംഘമെത്തിയത്. വാടക വീട്ടില്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് അറിയാതെ അവർ പങ്കുവെച്ചത് വിഷമമല്ല, പഠിക്കാനുള്ള ആഗ്രഹത്തെകുറിച്ചും സ്വന്തമായൊരു വീടെന്ന സ്വപ്‌നത്തെ കുറിച്ചുമാണ്.
ജീവിതം വാർത്തയായപ്പോൾ, പിന്നെ പൊലീസായപ്പോൾ
പതിനാറ് ദിവസങ്ങൾക്ക് ശേഷം അഭിജിത്ത് ത്രില്ലിലാണ്, അഭിജിത്ത് ഇടിവി ഭാരതിനോട് പറഞ്ഞ ആഗ്രഹം സാധ്യമാകുകയാണ്. പൊലീസാകണം എന്ന് അഭിജിത് ഇടിവി ഭാരതിനോട് പറഞ്ഞപ്പോൾ കേരള പൊലീസ് അത് അവരുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഷെയർ ചെയ്തു.
Also Read: ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്
ഇന്നിതാ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഭിജിത്തിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിക്കുകയും ചെയ്‌തു. നന്നായി പഠിച്ച് പൊലീസ് ഉദ്യോഗസ്ഥനാകണമെന്ന് പറഞ്ഞ പൊലീസ് മേധാവി അഭിജിത്തിന് ഒരു ലാപ്‌ടോപ്പും സമ്മാനിച്ചു.
Also Read: മൂന്ന് ജീവനുകൾക്ക് വീടൊരുങ്ങും, ആ വാർത്തയാണ് എല്ലാം; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്
പൊലീസ് ജീപ്പിൽ കയറി ഡിജിപി ഓഫീസിലേക്ക് പോയ അനുഭവങ്ങൾ പുഞ്ചക്കരിയിലെ വാടകവീട്ടിൽ നിന്ന് പറയുമ്പോൾ ആ മുഖത്ത് ആത്മവിശ്വാസം ഇരട്ടിയാണ്. മകനെ പൊലീസ് യൂണിഫോമിൽ കണ്ട സന്തോഷം അമ്മൂമ്മ സുധയും പങ്കുവച്ചു. ഒരു വാർത്ത നൽകിയ മാറ്റവും അതിനുള്ളിലെ സന്തോഷവും ഇവരുടെ മുഖത്തുണ്ട്.
പൊലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് കുടുംബ സമേതം പൊലീസ് ആസ്ഥാനത്തെത്തിയത്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.
Also Read: ഹൃദയത്തില്‍ തൊട്ടറിഞ്ഞ വാർത്ത, അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം പൊലീസുണ്ട്; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്