തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്രവ പരിശോധനയ്ക്ക് ഉപോഗിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധന കിറ്റുകളുടെ സ്റ്റോക്ക് കുറയുന്നു. ഒന്നരലക്ഷം കിറ്റുകളുടെ ശേഖരം മാത്രമാണ് ഇനി സംസ്ഥാനത്തിന്‍റെ കൈവശമുള്ളത്. നിലവില്‍ പരമാവധി പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.
കേരളത്തില്‍ പ്രതിദിനം ഒന്നരലക്ഷം കൊവിഡ് പരിശോധന നടക്കുന്നുണ്ടെങ്കിലും ഇവയിലധികവും ആര്‍ടിപിസിആര്‍ ആക്കാനാണ് കൊവിഡ് ഉന്നതാധികാര സമിതിയുടെ ശിപാര്‍ശ. ഇത്തരത്തില്‍ 75,000 ആര്‍.ടി.പി.സി.ആര്‍ പരിശോധനവരെ ദിവസവും സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് മാത്രമുള്ള പരിശോധന കിറ്റ് മാത്രമാണ് നിലവിൽ സംസ്ഥാനത്തിന്‍റെ പക്കലുള്ളത്.
പ്രതിസന്ധി പരിഹരിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ആവശ്യക്കാരുള്ളതിനാല്‍ കിറ്റിന് ഇപ്പോള്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. പരമാവധി രോഗികളെ കണ്ടെത്താന്‍ സംസ്ഥാനത്ത് നടന്ന കൂട്ട പരിശോധനയെ തുടര്‍ന്നാണ് കിറ്റുകളുടെ സ്‌റ്റോക്കില്‍ കുറവ് വന്നത്. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് ലക്ഷം പരിശോധനകളാണ് കേരളത്തില്‍ നടന്നത്. രോഗവ്യാപന തോത് വളരെ കൂടുതലായതിനാല്‍ പരമാവധി പരിശോധന നടത്താനാണ് കേരളത്തിന്‍റെ ശ്രമവും. ആവശ്യത്തിന് കിറ്റ് ലഭിച്ചില്ലെങ്കില്‍ കേരളത്തിന്‍റെ ഈ നീക്കത്തിന് തിരിച്ചടിയുണ്ടായേക്കും.