തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിൽ നടത്തിയ ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ട് (Registrar of companies report against Veena Vijayan's Exalogic). ഇടപാട് വിവരം സിഎംആര്‍എല്‍ മറച്ചുവച്ചു എന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍ഒസിയുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു. വീണ വിജയനെയും എക്‌സാലോജിക്കിനെയും വെട്ടിലാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരം സിബിഐ അന്വേഷണത്തിന് വിടാമെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിക്കും അന്വേഷിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എക്‌സാലോജിക്കിനോടും സിഎംആര്‍എല്ലിനോടും ചില വിശദാംശങ്ങൾ ആർഒസി തേടിയിരുന്നു. ഈ വിശദാംശങ്ങൾ നല്‍കാന്‍ എക്‌സാലോജിക്കിനും വീണ വിജയനും സാധിച്ചില്ലെന്നും ഒളിച്ചുകളിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കമ്പനി നിയമപ്രകാരം പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇരു കമ്പനികളും നടത്തിയത് (case against Veena Vijayan s Exalogic). എക്‌സാലോജിക് മറുപടി നല്‍കിയത് ജിഎസ്‌ടി അടച്ചുവെന്ന് മാത്രമാണ്. സിഎംആർഎൽ റിലേറ്റഡ് പാര്‍ട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് വിവരം മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചതും ആർഒസിയുടെ റിപ്പോർട്ടാണ്. അതേസമയം മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും വാദം സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് ഐ ടി സേവനത്തിന് പകരമായാണ് എന്നായിരുന്നു (Exalogic controversies against Veena Vijayan). ആദായ നികുതി തർക്ക പരിഹാര ബോർഡിന്‍റെ ഉത്തരവ് വന്നപ്പോഴാണ് പ്രസ്‌തുത വാദം ഉന്നയിച്ചത്. മാത്രമല്ല എക്‌സാലോജിക്കിന്‍റെ വാദം കേൾക്കാതെയാണ് തീരുമാനം എടുത്തതെന്നും വാങ്ങിയ പണത്തിന് നികുതി അടച്ചെന്നുമുള്ള ന്യായീകരണങ്ങൾ തള്ളുന്നതാണ് ആർഒസി റിപ്പോർട്ട്.