തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ബലമായി ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.
ഈ ഓര്‍ഡിനന്‍സ് ഭരണഘടനയുടെ 213ാം വകുപ്പിന്‍റെ ലംഘനവും സഹകരണ ജനാധിപത്യ തത്ത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ ആരിഫ് ഖാന് കത്ത് നല്‍കിയത്. നിലവിലുള്ള കേരള സഹകരണ ആക്ടിലെ സെക്ഷന്‍ പതിനാല് അനുസരിച്ച് ജനറല്‍ ബോഡി പ്രമേയം പാസാക്കിയാല്‍ മാത്രമേ ഒരു സഹകരണ ബാങ്കിനെ മറ്റൊന്നില്‍ ലയിപ്പിക്കാനാകു. നേരത്തെ പ്രമേയം പാസാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂപിപക്ഷം വേണം എന്നായിരുന്നു നിബന്ധന.
അതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കേവല ഭൂരിപക്ഷം മതിയെന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. തുടര്‍ന്നാണ് സംസ്ഥാനത്തെ പതിമൂന്ന് ജില്ലാ ബാങ്കുകളെകൊണ്ടും പ്രമേയം പാസാക്കി കേരള ബാങ്ക് രൂപികരിച്ചത്. എന്നാല്‍ രണ്ട് തവണ മലപ്പുറം ജില്ലാ ബാങ്ക് ജനറല്‍ ബോഡി പ്രമേയം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് മലപ്പുറം ജില്ലാ ബാങ്കിനെ രജിസ്ട്രാര്‍ വഴി ബലമായി ലയിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്‌തു.
മലപ്പുറം ജില്ലാ ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്തി ജനകീയ ഭരണസമിതിയെ ഭരണം ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് കോടതി വിധിയേ അട്ടിമറിക്കുന്നതാണ്. ആയതിനാല്‍ ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.