തിരുവനന്തപുരം: മാർക്ക് ദാനം പിൻവലിക്കാനുള്ള എം.ജി സർവകലാശാല തീരുമാനം പ്രതിപക്ഷത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്ക് ദാനത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞു. ഈ സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീൽ രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം. കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവല്ലാതാകില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എല്ലാവരും മൈക്കിന് മുന്നിൽ പ്രസംഗിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാർ വിവാദ പ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. അഭിപ്രായങ്ങൾ പറയുന്നതിനു വേണ്ടിയാണ് രാഷ്ട്രീയ കാര്യ സമിതി യോഗം വിളിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.