തിരുവനന്തപുരം : ശാരീരിക അവശതകളിൽ ആതുരസേവനം ഉപേക്ഷിച്ചതിന്‍റെ ശൂന്യതയെ വരകളിൽ വിസ്‌മയം സൃഷ്‌ടിച്ച് മറികടക്കുകയാണ് കുടപ്പനക്കുന്ന് സ്വദേശി തൃപ്‌തി വി.നായർ. ഇഷ്‌ട മേഖലയായ നഴ്‌സിംഗ് ഉപേക്ഷിക്കുമ്പോൾ ഇനിയെന്തെന്ന ആകുലതയിലായിരുന്ന തൃപ്‌തിക്ക് മ്യൂറൽ പെയിന്‍റിംഗ് ഇന്ന് വരുമാനമാർഗം കൂടിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ നഴ്‌സിംഗിൽ സ്പെഷ്യലൈസ് ചെയ്‌തിരുന്ന തൃപ്‌തിക്ക് ശാരീരിക സമ്മർദങ്ങൾ മൂലം 2020-ൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു.
തുടർന്ന് ഇവർ പരീക്ഷണമെന്ന നിലയില്‍ മ്യൂറൽ പെയിന്‍റിംഗ് വസ്ത്രങ്ങളിലും, ക്യാൻവാസിലും പകർത്താൻ തുടങ്ങി. ഇന്ന് ഈ പരമ്പരാഗത കലയിൽ വിസ്മയം തീർക്കുകയാണ് തൃപ്‌തി. കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ വസ്ത്രങ്ങൾ മ്യൂറൽ പെയിന്‍റിംഗിലൂടെ വ്യത്യസ്‌തവും ആസ്വാദ്യകരവുമാക്കുകയാണ് തൃപ്‌തി.
ജോലി ഉപേക്ഷിച്ച ശേഷം ഇനി എന്ത് എന്ന ആലോചനയ്ക്കിടെയാണ് തന്‍റെ ഉള്ളിൽ ഒളിഞ്ഞുകിടന്ന കഴിവിനെ പൊടി തട്ടിയെടുക്കാൻ തീരുമാനിക്കുന്നത്. തൃപ്‌തി മ്യൂറൽ പെയിന്‍റിംഗ് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ചിത്രരചനയിലെ തന്‍റെ താത്പര്യവും കലയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ഈ യുവപ്രതിഭയെ മ്യൂറൽ പെയിന്‍റിംഗിലേക്ക് കൂടുതൽ അടുപ്പിച്ചത്.
സുഹൃത്തിന്‍റെ മകളുടെ വസ്ത്രത്തിൽ മ്യൂറൽ പെയിന്‍റിംഗ് ചെയ്‌തുകൊണ്ടായിരുന്നു തുടക്കം. തൃപ്‌തിയുടെ ആഗ്രഹങ്ങൾക്ക് ഭർത്താവ് രാജേഷിന്‍റെ പൂർണ പിന്തുണയുണ്ട്. ഇനി മ്യൂറൽ പെയിന്‍റിംഗ് ശാസ്ത്രീയമായി പഠിക്കാൻ സമയം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി.
ഇന്ന് മ്യൂറൽ പെയിന്‍റിംഗ് തൃപ്‌തിക്ക് മികച്ച വരുമാനമാർഗം കൂടിയാണ്. ഇന്ന് ഇവർക്ക് സ്വന്തമായി 'പീലി ബൈ തൃപ്‌തി' എന്നൊരു വസ്ത്ര വ്യാപാര സ്ഥാപനവുമുണ്ട്. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് അവർ ആവശ്യപ്പെടുന്ന രീതിയിൽ മ്യൂറൽ പെയിന്‍റിംഗ് ചെയ്‌ത വസ്ത്രങ്ങൾ ഇവിടെ നിന്നും വാങ്ങാം. പാഴായി പോകേണ്ട സമയത്തെ സർഗാത്മകമാക്കി ജീവിതം കരുപ്പിടിപ്പിക്കുന്ന തൃപ്‌തിയുടെ വിജയഗാഥ ഏവര്‍ക്കും പ്രചോദനമാണ്.