തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയത് വിരോധാഭാസമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശീതികരിക്കപ്പെട്ട മുറിയിലിരുന്ന് കത്തെഴുതുന്ന പിണറായി വിജയൻ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ആദ്യം തെളിയിക്കേണ്ടത് സംസ്ഥാനത്താണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു ഗവര്‍ണറും രാഷ്‌ട്രീയം കളിച്ചിട്ടില്ലെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം കേന്ദ്രസര്ക്കാരിന്റെ നയങ്ങളെ നടപ്പാക്കുന്നതില്‍ വ്യാപൃതനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമം പാസായശേഷം സിപിഎം ഇതുവരെ ശക്തമായ ഒരു പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചിട്ടില്ല. അര്‍ധമനസോടെ വഴിപാട് സമരങ്ങള്‍ മാത്രമാണ് നടത്തിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ന്യൂനപക്ഷ വോട്ടില്‍ കണ്ണുംനട്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ഒരക്ഷരം പോലും മിണ്ടാത്ത മുഖ്യമന്ത്രി സിപിഐയെയും മുന്‍ മുഖ്യമന്ത്രി അച്യുതമേനോനെയും കിട്ടുന്ന അവസരത്തിലൊക്കെ താഴ്‌ത്തിക്കെട്ടുകയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.