തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്ന് ആക്ഷേപം. ദീർഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതികൾ ബജറ്റിലില്ലെന്ന് കുട്ടനാട് കർഷക സംഘടനാ രക്ഷാധികാരി ജോർജ് മുല്ലക്കര ചൂണ്ടിക്കാട്ടി. ഉല്‍പാദന തകര്‍ച്ച, വില സ്ഥിരതയില്ലായ്‌മ എന്നിവയ്ക്കുള്ള ശാശ്വത പരിഹാര നിർദേശങ്ങളില്ല.
പ്രകൃതി ദുരന്തത്തിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ട ഹൈറേഞ്ചിലെയും കുട്ടനാട്ടിലെയും കർഷകരുടെ പുനരധിവാസം സംബന്ധിച്ചും വ്യക്തതയില്ല. സർക്കാർ ഏജൻസികൾ മുഖേന കർഷകർക്ക് പണം നൽകും എന്ന തരത്തിലാണ് പ്രഖ്യാപനങ്ങൾ. ഇത് അഴിമതിയിലേക്ക് നയിക്കും. തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷം തുറന്നിടാനുളള തീരുമാനം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജോർജ് മുല്ലക്കര പറഞ്ഞു.