തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തു. ഇന്നലെ (14.07.2023) രാത്രിയാണ് ആദ്യ ഗഡു വിതരണം ചെയ്‌തത്. സർക്കാർ ധനസഹായം നൽകിയ 30 കോടി രൂപയും 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് ആദ്യ ഗഡു ശമ്പളം വിതരണം ചെയ്‌തത്.
അതേസമയം രണ്ടാം ഗഡു ശമ്പളം നൽകാനുള്ള തീയതി ഇന്ന് ആണെങ്കിലും രണ്ടാം ഗഡു വിതരണം വൈകും. ധനവകുപ്പ് 30 കോടി നൽകിയാലും പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്നായിരുന്നു സിഎംഡി ബിജു പ്രഭാകർ ഇന്നലെ പ്രതികരിച്ചത്. പകുതി ശമ്പളം കൊടുക്കാൻ 39 കോടി രൂപ വേണമെന്നും ബാക്കി തുകയ്ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ഈ സാഹചര്യത്തിൽ രണ്ടാം ഗഡു ശമ്പള വിതരണം അന്തമായി നീളുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്‍റണി രാജു, കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ എന്നിവർ തൊഴിലാളി സംഘടനകൾക്ക് നൽകിയ ഉറപ്പ് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ഇന്നലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
വീടിന് 100 മീറ്റർ അകലെ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. ചീഫ് ഓഫിസിന് മുന്നിൽ സിഐടിയുവും ബിഎംഎസും സമരം നടത്തി വരികയായിരുന്നു. ജൂൺ മാസത്തിൽ 195 കോടിയിലധികം രൂപ കലക്ഷൻ വരുമാനമായി ലഭിച്ചിട്ടും എന്തുകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം നൽകാത്തതെന്നാണ് തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന ചോദ്യം. ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണെന്നാണ് വിഷയത്തിൽ ബിജു പ്രഭാകറിന്‍റെ മറുപടി.
ഓൺലൈൻ വഴി ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടതെങ്കിലും കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഡീസൽ മോഷ്‌ടിക്കുന്നവർക്കും കളളത്തരം കാണിക്കുവർക്കുമാണ് എംഡി ഒരു പ്രശ്‌നമെന്നും ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണമെന്നും ബിജു പ്രഭാകർ പ്രതികരിച്ചു.
അതേസമയം സർക്കാർ സഹായമായ 30 കോടി അനുവദിച്ചെങ്കിലും മുൻ മാസങ്ങളിലെയടക്കം 80 കോടി രൂപ ധനവകുപ്പ് ഇനിയും നൽകാനുണ്ട്. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് ശമ്പളം വൈകാൻ കാരണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത്. ഇനി 40 കോടി കൂടി കിട്ടിയാലേ രണ്ടാം ഘട്ട വിതരണം നടത്താൻ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ എവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങളെത്തിക്കുന്ന കെഎസ്‌ആര്‍ടിസിയുടെ കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസിന് തുടക്കം കുറിച്ചത് അടുത്തിടെയായിരുന്നു. ഡിപ്പോകളില്‍ നിന്നും ഡിപ്പോകളിലേക്കാണ് സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ 55 ഡിപ്പോകളെ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ്. ജനങ്ങള്‍ക്ക് തൊട്ടടുത്ത ഡിപ്പോയില്‍ നിന്ന് കൊറിയര്‍ കൈപ്പറ്റാവുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ബെംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ ഉള്‍പ്പെടെയുളള സംസ്ഥാനത്തിന് പുറത്തുളള ഡിപ്പോകളിലേക്കും ആദ്യ ഘട്ടത്തില്‍ കെഎസ്‌ആര്‍ടിസി കൊറിയര്‍ സര്‍വീസ് ഉണ്ട്. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസിലാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.