തിരുവനന്തപുരം : ഒരു ഡബിൾ ഡെക്കർ പൊക്കത്തിൽ അനന്തപുരിയുടെ ഭംഗി കാണാനുള്ള അവസരമാണ് സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. ഒരു പക്ഷേ, ഒരിക്കലും ഒഴിവാക്കിക്കൂടാത്ത അനുഭവം. കിഴക്കേക്കോട്ടയിൽ തുടങ്ങി സ്റ്റാച്യു വഴി ശംഖുമുഖത്തെ കടലും സന്ധ്യയും കാണാം. ലുലുമാളിന് സമീപം കറങ്ങി തിരിച്ച് പാളയവും നിയമസഭ മന്ദിരവും കടന്ന് കനകക്കുന്ന് വഴി കിഴക്കേക്കോട്ടയിലെത്താൻ അങ്ങനെ നാലര മണിക്കൂർ.
പോകും വഴി വിമാനത്താവളമടക്കമുള്ള സുന്ദരമായ കാഴ്ചകൾ. പാട്ടും സെൽഫിയും കൂട്ടുകൂടലും ആഘോഷങ്ങളും. ഇരുവശത്തും വഴിമരങ്ങളുടെ തലപ്പൊക്കത്തിൽ നിന്ന് ഈ കാഴ്ചകൾ ആസ്വദിക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്. നഗരവാസികളും ജില്ലയ്ക്ക് പുറത്തുള്ളവരും സഞ്ചാരികളും ഓപ്പൺ ഡബിൾ ഡെക്കറിലെ യാത്ര ആസ്വദിക്കാൻ കുടുംബമായി എത്തുകയാണ്.
തിരുവനന്തപുരം നഗരത്തിലെ കാഴ്ചകളിലേറെയും ചരിത്രത്തിന്‍റെ ഭാഗമാണ്. സിറ്റി റൈഡിന്‍റെ മുകളിലെ ഡെക്കിൽ നിന്ന് കാണുമ്പോൾ അതൊരു പ്രത്യേക അനുഭൂതിയുമാണ്. അതിനൊക്കെയപ്പുറത്ത് നഷ്‌ടത്തിലോടുന്ന കെ.എസ്.ആർ.ടിസിക്ക് സിറ്റി റൈഡ് ശുഭപ്രതീക്ഷ നൽകുന്നുമുണ്ട്. മിക്ക ദിവസങ്ങളിലും ബസ് ഹൗസ്‌ഫുള്ളാണ്. കല്യാണപ്പാർട്ടിക്കാർ മുതൽ സിനിമ ഷൂട്ടിങ്ങുകാര്‍ വരെ ബസ് ബുക്ക് ചെയ്യുന്നുണ്ട്.