തിരുവനന്തപുരം: സൂര്യഗ്രഹണം പൊതുജനങ്ങൾക്ക് സുരക്ഷിതമായി കാണാനുള്ള സൗകര്യങ്ങൾ ഒരുക്കി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്ലാനറ്റേറിയം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കോട്ടയം കുറവിലങ്ങാട് ദേവമാത കോളജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പിള്ളി കോളജ് ഗ്രൗണ്ട് , നാഥപുരം പുറമേരി രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യമൊരുക്കുന്നത്.
ഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാൻ ടെലിസ്കോപ്പ്, സോളാർ ഫിൽറ്ററുകൾ, കണ്ണടകൾ തുടങ്ങിയവയും ഇവിടെ സജ്ജമാക്കിയതായും ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ അരുൾ ജറാൾഡ് പ്രകാശ് അറിയിച്ചു. ഈ മാസം ഇരുപത്തിയാറിനാണ് സൂര്യഗ്രഹണം. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ പൂർണമായും ഗ്രഹണം ദൃശ്യമാകും. രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് അപൂർവ്വ കാഴ്‌ച്ച കാണാൻ കഴിയുക.
നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണം വീക്ഷിക്കുന്നത് നിശാന്ധത പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ അറിയിച്ചു. എക്‌സറേ ഫിലിമുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. 2010 ലാണ് അവസാനമായി കേരളത്തിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമായത്. ഇനി പൂർണ സൂര്യഗ്രഹണം കാണാൻ 2031 മെയ് 21 വരെ കാത്തിരിക്കണം.