തിരുവനന്തപുരം: കാരുണ്യ ചികിത്സാ സഹായ പദ്ധതി നിർത്തലാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സമരവുമായി കേരള കോൺഗ്രസ്. ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും പ്രത്യേകം പ്രത്യേകമാണ് സമരം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇരു പ്രതിഷേധത്തിലും പങ്കെടുത്തു.
സെക്രട്ടേറിയറ്റിന് മുന്നിലും, കാരുണ്യയുടെ ഓഫീസിന് മുന്നിലുമാണ് സമരം സംഘടിപ്പിച്ചത്. ജോസഫ് വിഭാഗത്തിന്‍റെ കാരുണ്യ ഓഫീസ് ധർണ പിജെ ജോസഫ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് സഹായകമായ പദ്ധതി നിർത്തലാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ജോസഫ് പറഞ്ഞു. ധർണയിൽ മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ജോസ് കെ മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിൻ, ജയരാജ് തുടങ്ങിയ എംഎൽഎമാരുടെ ഉപവാസം സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു. കോട്ടയം എംപി തോമസ് ചാഴിക്കാടൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളെയും തള്ളാതെയാണ് കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരു സമര പന്തലിലുമെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു.
വിഭാഗീയത പ്രശ്നങ്ങൾക്കിടയിലും ഇരുവിഭാഗത്തെയും ഒരുമിച്ചു കൊണ്ട് പോകാനുള്ള നീക്കമാണ് കോൺഗ്രസിന്‍റേത്. കാരുണ്യപദ്ധതിയുമായി ബന്ധപ്പെട്ട വിഷയം കേരള കോൺഗ്രസ് ഇന്ന് സഭയിലും ഉന്നയിച്ചു. പി ജെ ജോസഫാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. കാരുണ്യ പദ്ധതി തുടരണമെന്ന പിജെ ജോസഫിന്‍റെ ആവശ്യത്തിൽ, കാരുണ്യ പദ്ധതിക്ക് പരിമിതികളുണ്ടെന്നും പുതിയ പദ്ധതിയിൽ കൂടുതൽ തുക രോഗികൾക്ക് കിട്ടുമെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ മറുപടി. പുതിയ പദ്ധതിക്ക് കെഎം മാണിയോടുള്ള ആദരസൂചകമായി 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' എന്ന പേര് നൽകുമെന്നും ധനമന്ത്രി തോമസ് അറിയിച്ചു.