തിരുവനന്തപുരം: കൊവിഡ് കാലത്തിനിടെ ഒരു വയോജനദിനം കൂടി കടന്നു പോകുന്നു. മഹാമാരി സമൂഹത്തെയാകെ മാറ്റിവരച്ചെങ്കിലും കൂടുതൽ ബാധിച്ചത് നമ്മുടെ വീടുകളിലെ മുതിർന്ന മനുഷ്യരുടെ ജീവിതത്തെയാണ്. രോഗം കൂടുതൽ അപകടം വിതയ്ക്കുക അറുപതു കഴിഞ്ഞവരിലാണെന്ന കണ്ടെത്തലിനെ ഭീതിയോടെയാണ് ഇവർ അഭിമുഖീകരിക്കുന്നത്. പലരും വീടുകളിലേക്ക് ഒതുങ്ങാൻ നിർബന്ധിതരായി. സാമൂഹ്യ അകലവും സാനിറ്റൈസറുമായി കഴിയുന്ന പുതിയ കാലം എന്തൊക്കെയോ നഷ്ടപ്പെട്ടു ജീവിക്കുന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്ന് മുതിർന്ന കലാകാരൻ ആർ ഇളങ്കോ പറയുന്നു.
സംഗീതസംവിധായകരായ ജി ദേവരാജൻ, മോഹൻ സിതാര, എം ജയചന്ദ്രൻ എന്നിവരോടൊപ്പം പ്രവർത്തിച്ചിരുന്ന കാലത്തുനിന്ന് ഹോം ട്യൂഷൻ പോലും മുടക്കി കൊവിഡ് തന്നെ വീട്ടിലിരുത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഗിറ്റാറിസ്റ്റായും വയലിനിസ്റ്റായും ഗായകനായും അരനൂറ്റാണ്ട് മലയാള ചലചിത്ര സംഗീതത്തിൻ്റെ പിന്നണിയിൽ ഉണ്ടായിരുന്ന താൻ പിടിച്ചു കെട്ടിയിട്ടപോലെ വീട്ടിലിരിക്കുകയാണ്. മുതിർന്ന കലാകാരന്മാരുടെയൊക്കെ അവസ്ഥ ഇതുതന്നെയാണ്. വയോജനങ്ങളുടെ ജീവിതാന്തരീക്ഷം മെച്ചപ്പെടുത്താൻ ചില യൂറോപ്യൻ രാജ്യങ്ങളിലെ പോലെ ജീവിക്കാനുതകുന്ന ഒരു തുക സർക്കാർ നൽകണമെന്നും അദ്ദേഹം പറയുന്നു. അതേസമയം അടുത്ത വർഷം മാർച്ച് മാസത്തോടെയെങ്കിലും കൊവിഡ് കാലം അവസാനിപ്പിക്കാൻ വാക്സിൻ്റെ വരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയും പങ്കുവയ്ക്കുകയാണ് ആർ ഇളങ്കോ.