തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി ഗവർണറെ പാലമായി ഉപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ലാവ്‌ലിൻ കേസ് അടുത്തയാഴ്‌ച്ച പരിഗണിക്കാനിരിക്കെ കേന്ദ്ര സർക്കാരിന്‍റെ സഹായത്തിനായാണ് മുഖ്യമന്ത്രി ഗവർണറുമായി ഒത്തുതീർപ്പിലെത്തിയത്. സർക്കാരും ഗവർണറുമായുള്ള അന്തർധാര ശക്തമാണന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഗവർണറുടെ കാലു പിടിച്ചു. പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകും. കേരള നിയമസഭയുടെ അന്തസ് ഉയർത്താൻ മുഖ്യമന്ത്രി തയ്യാറല്ല. ഗവർണർ ആർ എസ് എസിന്‍റെയും ബി.ജെ.പിയുടെയും ഏജന്‍റാണ്. ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി അഴിമതിക്കെതിരെ പറയുന്നു. ഗവർണറെ തടഞ്ഞ സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഗവർണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അംഗീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡിനെ കൊണ്ട് മർദിച്ചു. ഈ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. മർദനമേറ്റ അൻവർ സാദത്ത് അടക്കമുള്ള എംഎൽഎമാർ സ്‌പീക്കർക്ക് പരാതി നൽകും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.