തിരുവനന്തപുരം: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പിഡബ്ലിയുഡി സമർപ്പിക്കുന്ന പദ്ധതികൾ വെട്ടുക മാത്രമാണ് കിഫ്ബി ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് മന്ത്രി. ഒരു ഫയലെങ്കിലും ഒരു ദിവസം പിടിച്ചുവെച്ചില്ലെങ്കിൽ ടെക്നിക്കൽ എക്സാമിനർക്ക് സമാധാനമാവില്ലെന്നും ജി സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് എൻജിനിയേഴ്സ് കോൺഗ്രസ് വേദിയിലാണ് മന്ത്രിയുടെ വിമർശനം.
അതേസമയം കിഫ്ബിയെ ഏൽപ്പിച്ച നിർമാണ പ്രവർത്തനങ്ങളിൽ പിഡബ്ലിയുഡി ഉദ്യോഗസ്ഥർ ഇടപെടേണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമില്ലാതെ ധനവകുപ്പ് ഫയലുകൾ പിടിച്ചു വെക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. എല്ല നിർമാണ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ട. ബന്ധപ്പെട്ട വകുപ്പുകൾ എഴുതി ആവശ്യപ്പെട്ടാൽ മാത്രം പദ്ധതികൾ ഏറ്റെടുത്താൽ മതി. എല്ലാ പണികളും ഏറ്റെടുത്ത് ഒടുവിൽ പണി പൂർത്തിയാക്കിയില്ല എന്ന പഴി കേൾക്കേണ്ട ആവശ്യമില്ല. ദേശീയ പാത വികസനം ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കാൻ കഴിയില്ല. അതേസമയം പാത വികസനത്തിന് കേന്ദ്രം പണം നൽകാതെ അവഗണിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കടുത്ത അവഗണനയാണ് ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്നും അനുഭവിക്കുന്നതെന്നും സുധാകരൻ പറഞ്ഞു